photo

ചേർത്തല : രൂപേഷും ഹേമയും കതിർ മണ്ഡപത്തിലേക്ക് പോയത് നൂറുകണക്കിന് നിരാലംബർക്ക് ഭക്ഷണം വിളമ്പിയ ശേഷം. കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ചേർത്തല മുൻസിപ്പൽ എട്ടാം വാർഡിൽ കളമ്പുകാട്ട് വീട്ടിൽ രാജു-സുജാത ദമ്പതികളുടെ മകനുമായ കെ.ആർ.രൂപേഷിന്റെയും തൈക്കാട്ടുശേരി പഞ്ചായത്ത് മിലന്തി ഭവനിൽ പുരുഷോത്തമൻ-മിലന്തി ദമ്പതികളുടെ മകളുമായ ഡോ.ഹേമയടെയും വിവാഹം.

സൽക്കാരങ്ങളൊഴിവാക്കി ആ തുക യൂത്ത് കെയർ കിച്ചണിൽ നിന്നുമുള്ള ഭക്ഷണ വിതരണത്തിനായി വിനിയോഗിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് ഫുഡ് കോൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂത്ത് കെയർ കിച്ചണിലെ സ്ഥിരാംഗമായ രൂപേഷ് വിവാഹ ദിവസവും പതിവ് തെ​റ്റിച്ചില്ല.രാവിലെ തന്നെ വിവാഹവേഷത്തിൽ കിച്ചണിലെത്തിയ വധൂവരന്മാരെ ഫുഡ് കാൾ പ്രോഗ്രാം കോ-ഓർഡിനേ​റ്റർ എസ്.ശരത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പൻ.പി.വിമൽ,ജില്ലാ സെക്രട്ടറി അരുൺ കു​റ്റിക്കാട്ട്, പഞ്ചായത്തംഗം ജോബിൻ ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സഹ പ്രവർത്തകരോടൊത്ത്
അവിടെ തയ്യാറാക്കിയ ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്ത ശേഷമാണ് കല്യാണ മണ്ഡപത്തിലേക്ക് പുറപ്പെട്ടത്. രക്ഷകർത്താക്കൾ മാത്രം ഉൾപ്പെടുന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.