ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിൽ വിതരണം ചെയ്യാൻ പോത്തുകളെ വാങ്ങാൻ പോയി ആന്ധ്രയിൽ കുടുങ്ങിയ സംഘത്തെ തിരികെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പഞ്ചായത്തിന്റെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി പോത്തുകുട്ടികളെ വിതരണം ചെയ്യാൻ കരാർ എടുത്ത ചിങ്ങോലി ശാലിനി ഭവനത്തിൽ ശാന്തപ്പനും മകൻ ശ്യാം കുമാറും വിദ്യാ ഭവനിൽ വാമനൻ എന്നിവർ അടങ്ങുന്ന സംഘമാണ് ആന്ധ്രാ പ്രദേശിലെ ഗുഡുർപ്പേട്ട് ചെക്ക് പോസ്റ്റിൽ ലോക്ക്ഡൗൺ കാരണം തിരികെ എത്താനാകാതെ കുടുങ്ങിക്കിടക്കുന്നത്. പ്രതികൂല കാലാവസ്ഥയും കുടിവെള്ളം ക്ഷാമവും കാരണം 86 പോത്തുകുട്ടികളിൽ മൂന്ന് എണ്ണത്തിന് ജീവഹാനി സംഭവിച്ചിട്ടുണ്ട്.