മാവേലിക്കര: ഡൽഹിയിൽ നിന്ന് ട്രെയിനിൽ മാവേലിക്കരയിൽ എത്തിച്ച റെയിൽവേ ജീവനക്കാരെ നിരീക്ഷണ കാലം കഴിഞ്ഞതിനാൽ വീട്ടിൽ പോകാൻ അനുവദിച്ചു. ഇന്നലെ രാത്രി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകൾ ക്രമീകരിച്ച് ആറു മലയാളികൾ ഉൾപ്പെടെയുള്ള 33 പേരെയും മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് എറണാകുളത്ത് നിന്നെത്തിയ പ്രത്യേക ട്രെയിനിൽ എല്ലാവരേയും തിരുവനന്തപുരത്തേക്ക് യാത്രയാക്കി.
കഴിഞ്ഞ മാസം 27നാണ് ഡൽഹിയിൽ കുടുങ്ങിക്കിടന്ന 33 റെയിൽവേ ജീവനക്കാരെ പ്രത്യേകം സജ്ജീകരിച്ച ഷാലിമാർ എക്സ്‌പ്രസ്, അഹല്യ നഗർ എക്സ്‌പ്രസ് എന്നിവയിൽ മാവേലിക്കരയിൽ എത്തിച്ച് കളക്ടറുടെ നിർദ്ദേശ പ്രകാരം നഗര മദ്ധ്യത്തിലുള്ള ലോഡ്ജിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
എറണാകുളം- നിസാമുദ്ദീൻ, തിരുവനന്തപുരം - ന്യൂഡൽഹി ട്രെയിനുകളിലെ ലോക്കോ പൈലറ്റ്, സിഗ്നൽമാൻ, പാൻട്രി, ശുചീകരണം എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരായിരുന്നു ജീവനക്കാർ. മലയാളികൾ ഒഴികെയുള്ളവർ ദക്ഷിണേന്ത്യൻ സംസ്ഥാനക്കാരാണ്. ലോക്ക് ഡൗണിനെ തുടർന്ന് റെയിൽ ഗതാഗതം നിറുത്തിവച്ചതോടെ ഇവർ ഡൽഹിയിൽ കുടുങ്ങുകയായിരുന്നു. പ്രാഥമിക പരിശോധയിൽ ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയെങ്കിലും സാമൂഹിക സുരക്ഷയെ കരുതി 14 ദിവസം നിരീക്ഷണത്തിൽ ആക്കുകയായിരുന്നു. എന്നാൽ നിരീക്ഷണ കാലയളവ് കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ അനുവദിക്കാത്തതിനാൽ പ്രതിഷേധവുമായി ഇവർ രംഗത്തുവന്നു. നിരാഹാരം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അധികൃതർക്ക് വാട്സാപ് സന്ദേശം അയച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. നഗരത്തിലെ ലോഡ്ജിൽ നിരീക്ഷണത്തിലുള്ള പട്ടാളക്കാരനായ റാന്നി സ്വദേശിയേയും ചങ്ങനാശേരി സ്വദേശിയെയും ഇന്ന് വീട്ടിൽ എത്തിക്കാൻ ക്രമീകരണം ഒരുക്കുമെന്നു തഹസിൽദാർ എസ്.സന്തോഷ് കുമാർ പറഞ്ഞു.