 80 ലിറ്റർ കോട പിടിച്ചെടുത്തു  വീട്ടിൽ ചാക്ക് കണക്കിന് പഞ്ചസാരയും ശർക്കരയും

കായംകുളം :ചാരായം വാറ്റാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി റിട്ട. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ ക്ളിന്റ് നഗറിന് സമീപം ചൈതന്യയിൽ കൃഷ്ണകുമാർ (69) ആണ് കനകക്കുന്ന് പൊലീസിന്റെ പിടിയിലായത്.

സി.ഐ കിരൺ ടി.ആറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വീട്ടിനുള്ളിൽ നിന്ന് 30 ലിറ്റർ കോടയും വീടിനോട് ചേർന്നുള്ള പറമ്പിൽ പണിതിരുന്ന കെട്ടിടത്തിൽ നിന്ന് 50 ലിറ്ററുമാണ് കണ്ടെടുത്തത്. കോടയ്ക്ക് പുറമേ ആറ് ചാക്ക് പഞ്ചസാര, ശർക്കര, പഴങ്ങൾ,ഗ്യാസ് സിലിണ്ടറുകൾ, പാത്രങ്ങൾ എന്നിവയും പിടിച്ചെടുത്തു. കോട ഒഴികെയുള്ള സാധനങ്ങൾ ഇരുനില വീടിന്റെ മുകൾ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ലോക്ക് ഡൗൺ കാലത്ത് മദ്യലഭ്യത ഇല്ലാതായതോടെ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകുവാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകാൻ വേണ്ടിയാണ് വീട്ടുപുരയിടത്തിൽ പുതിയ കെട്ടിടം പണിതത്. പൊതുമരാമത്ത് വകുപ്പിൽ പാലങ്ങളുടെ വിഭാഗത്തിൽ നിന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച കൃഷ്ണകുമാറും റിട്ട. കോളേജ് സൂപ്രണ്ടായ ഭാര്യയുമായിരുന്നു ഈ വീട്ടിൽ താമസം. രണ്ട് മക്കളിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ ബംഗളൂരിലും ആണന്ന് പൊലീസ് പറഞ്ഞു.

പൊലീസിന് കണ്ട് രക്ഷപ്പെടുത്താൻ കൃഷ്ണകുമാർ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ശ്രീകാന്ത് നായർ, എ.എസ്.ഐ മാരായ സതീഷ്, ശ്യാംകുമാർ, എബി എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.