ഓച്ചിറ സ്റ്റേഷനിൽ ഇന്ന് മഹിളാ മോർച്ച വാമൂടിക്കെട്ടി പ്രതിഷേധം
ആലപ്പുഴ: ഓച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ
തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയായ എൻ.സി.പി നേതാവ് മുജീബിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം.
പീഡന കേസിനു പുറമെ നോട്ടിരട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
മാവേലിക്കര ബാറിലെ അഭിഭാഷകനും താമരക്കുളം സ്വദേശിയുമായ മുജീബ് പണം ഇരട്ടിപ്പിച്ചു നല്കാമെന്ന വാഗ്ദാനത്തിൽ നിരവധി ആളുകളുടെ കൈയിൽ നിന്നും പണം വാങ്ങിയതായി ആരോപണം ഉണ്ട്. കരുനാഗപ്പള്ളിയിലെ ചില സ്വർണക്കടത്തുകളുമായി ബന്ധപ്പെട്ടാണ് മുജീബ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് ആരോപണം. ഇത്തരത്തിൽ സമാഹരിച്ച തുക വലിയ ഭാഗം റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ചതായും വിവരമുണ്ട്. മാവേലിക്കര, താമരക്കുളം പ്രദേശങ്ങളിൽ ഏക്കറു കണക്കിന് ഭൂമി വാങ്ങിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പിയും കോൺഗ്രസും പ്രതിഷേധം ആരംഭിച്ചു.
മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട് ഓച്ചിറ സ്റ്റേഷനിൽ ഇന്ന് വാ മൂടി കെട്ടി പ്രതിഷേധിക്കും.