കായംകുളം: ഡൽഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാൾ കായംകുളത്തെ വീട്ടിൽ ക്വാറന്റൈനുശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് നേരേ പോയത് മലപ്പുറത്തെ രണ്ടാംഭാര്യയുടെ വീട്ടിലേക്ക്. യാത്രാ വിവരം അവിടെ അധികൃതർക്ക് ലഭിച്ചതോടെ ആ വീട്ടിൽ രണ്ടാം 'ക്വാറന്റൈൻ'. ഒരാഴ്ച കഴിഞ്ഞപ്പോൾ മുങ്ങി വഴിനീളെയുള്ള പൊലീസിന്റെ കണ്ണുവെട്ടിച്ച് കായംകുളത്തെത്തിയപ്പോൾ വീട്ടിൽ ആദ്യഭാര്യയുമായി കലഹം. ഭാര്യവീട്ടുകാരുടെ മർദ്ദനമേറ്റെന്ന പരാതിയുമായി കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ 'റൂട്ട്മാപ്പ്' ബോദ്ധ്യപ്പെട്ട പൊലീസ് നേരെ പറഞ്ഞുവിട്ടത് കലവൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക്. അങ്ങനെ മൂന്നാം ക്വാറന്റൈൻ; ഒപ്പം കേസും!
പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനാണ് കഥാപാത്രം. നിസാമുദ്ദീനിൽ നിന്ന് വന്നശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഒറ്റയ്ക്ക് കാറിൽ മലപ്പുറത്തേക്കും തിരിച്ചുമുള്ള യാത്രയിൽ പൊലീസ് പരിശോധന എങ്ങനെ മറികടന്നെന്നു വ്യക്തമല്ല.
ഇയാൾ സഞ്ചരിച്ച വാഹനവും കായംകുളം പൊലീസ് സ്റ്റേഷനും ട്രാഫിക് സ്റ്റേഷനും സഞ്ചാര വഴികളും സമീപത്തെ ട്രഷറി പരസരവും അഗ്നിശമന സേന അണുവിമുക്തമാക്കി.