shk

 മകൾ ഉൾപ്പെടെ നാലു സ്ത്രീകൾക്ക് ഗുരുതര പരിക്ക്

കുട്ടനാട്: ശക്തമായ കാറ്റിൽ കടപുഴകിയ തെങ്ങുവീണ് പൊട്ടിയ വൈദ്യുതി ലൈൻ ആറ്റുകടവിൽ പതിച്ച്, ഇവിടെ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മകൾ ഉൾപ്പെടെ മൂന്നു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.

കാവാലം പഞ്ചായത്ത് മൂന്നാംവാർഡ് പാലേടം വാക്കയിൽ സതീശന്റെ ഭാര്യ അജിതയാണ് (47) മരിച്ചത്. മകൾ അഞ്ജന (22), കാവാലം പുതിയവീട് ലക്ഷംവീട്ടിൽ രാജപ്പന്റെ ഭാര്യ ഓമന (58), തോട്ടായിൽ ജോബിയുടെ ഭാര്യ ജെസമ്മ (50) എന്നിവരെ പരിക്കുകളോടെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജനയുടെ നില ഗുരുതരമായതോടെ പിന്നീട് കോട്ടയം മെഡി. ആശുപത്രിയിലേക്കു മാറ്റി.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഇവർ കുളിച്ചുകൊണ്ടിരുന്ന തൈപ്പറമ്പ് കടവിനു സമീപം നിന്ന ക്ഷയിച്ച തെങ്ങാണ് വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് വീണത്. തുടർന്ന് ലൈൻ പൊട്ടി ആറ്റിൽ വീഴുകയും ഷോക്കേൽക്കുകയായിരുന്നു. പെട്ടന്നുതന്നെ വൈദ്യുതി ഓഫായതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും കരയ്‌ക്കെത്തിച്ചെങ്കിലും അജിതയെ രക്ഷിക്കാനായില്ല. അജിതയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.