ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നിന്ന് നോട്ട് മഴപെയ്യിക്കും...നാടാകെ കൊവിഡ് ഭീതിയിൽ നിൽക്കെ, കന്നഡ ടെലിവിഷൻ ചാനലായ പബ്ലിക് ടിവിയിൽ ഈ മാസം 15ന് വന്ന റിപ്പോർട്ടാണിത്. കേൾക്കേണ്ട താമസം കർണാടകത്തിലെ പലഗ്രാമങ്ങളിലും നാട്ടുകാർ ഓടി പുറത്തിറങ്ങി മുകളിലേക്ക് നോക്കി നിന്നു, ആകാശത്ത് നിന്ന് നോട്ട് കെട്ടുകൾ വീഴുന്നതും കാത്ത്....
തെറ്റിദ്ധാരണ പരത്തുന്ന വാർത്ത സംപ്രേഷണം ചെയ്ത ടിവി ചാനൽ പുലിവാല് പിടിച്ചു.
പ്രക്ഷേപണം നിരോധിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കേന്ദ്രം ചാനലിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നൽകണം.കൂടുതൽ പണം അച്ചടിച്ച് വിപണിയിൽ എത്തിക്കുന്ന 'ഹെലികോപ്‌ടർ മണി' സംവിധാനം വഴി കൊവിഡ് പ്രതിസന്ധി മറികടക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഹെലികോപ്റ്റർ മണി' എന്ന പ്രയോഗത്തെ ആകാശത്തു നിന്ന് പണം വിതറുമെന്ന രീതിയിൽ വളച്ചൊടിച്ച് വാർത്തയാക്കി ചാനൽ സംപ്രേക്ഷണം ചെയ്‌തു. 'ഹെലികോപ്റ്റർ നല്ലി സുരിതാര മോദി' എന്ന പേരിലായിരുന്നു റിപ്പോർട്ട്.ഇത് പ്രക്ഷേപണ ചട്ടങ്ങളുടെയും നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് പി.ഐ.ബി അഡിഷണൽ ഡയറക്ടർ പറഞ്ഞു.
( മാന്ദ്യകാലത്തും അതുപോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും വൻതോതിൽ കറൻസി അച്ചടിച്ച് സമൂഹത്തിൽ എത്തിക്കുന്നതിനെയാണ് 'ഹെലികോപ്റ്റർ മണി'എന്ന് പറയുന്നത്. )