കോലഞ്ചേരി: കൊവിഡ് കാലത്ത് ജീവൻ രക്ഷ മരുന്നുകളുമായി പൊലീസ് പായും. ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കാൻ കൊച്ചിയിൽ വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്. ഹൈവേ പട്രോൾ വാഹനങ്ങൾ ഉൾപ്പടെ ഉപയോഗിക്കും. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കാണ് ചുമതല.
ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരിയാണ് സംസ്ഥാനതല നോഡൽ ഓഫീസർ. കൊച്ചിയിലെ സെൻട്രൽ സ്​റ്റേഷൻ ജില്ലയ്ക്ക് പുറത്തേയ്ക്ക് നൽകേണ്ട മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രമായി പ്രവർത്തിക്കും.

ഡോക്ടർമാർ, ആശുപത്രി അധികൃതർ,രോഗിയുടെ ബന്ധുക്കൾക്കും ഈ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ അവ ജനമൈത്രി പൊലീസ് വഴി മരുന്ന് എത്തിക്കും.

ഈ സംവിധാനം പ്രയോജനപ്പെടുത്താൻ 112 എന്ന നമ്പരിൽ ബന്ധപ്പെടാം.