കൊച്ചി : ചെറുകിട, ഇടത്തരം, വ്യാപാര മേഖലയിലെ തൊഴിലാളികൾക്ക് നിലവിലെ വേതനത്തിൽ കുറവു വരുത്തരുതെന്ന സർക്കാർ ഉത്തരവിൽ ഇളവ് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വ്യാപാരികൾ കടകൾ തുറക്കാനാവാതെ സാമ്പത്തിക തകർച്ചയിലാണ്. രണ്ട് പ്രളയത്തിന്റെ കെടുതികളിൽ നിന്നു കരകയറാനാവാത്ത സ്ഥിതി നിലനിൽക്കെയാണ് കൊവിഡ്- 19 ബാധ. ജീവനക്കാർക്ക് സർക്കാർ നൽകുന്നതിന്റെ പതിൻമടങ്ങാണ് വ്യാപാരികൾ ശമ്പളം, കൂലി, വാടക തുടങ്ങിയ ഇനങ്ങളിൽ ചെലവഴിക്കുന്നത്.

എല്ലാ വരുമാനസ്രോതസും നിലച്ച വ്യാപാരി സമൂഹത്തിനോട് ജീവനക്കാർക്ക് യാതൊരു കുറവും വരുത്താതെ ശമ്പളം നൽകണമെന്നാണ് ഉത്തരവ്. കൃത്യമായി ശമ്പളം നൽകുന്നത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പ് വരുത്താനാണ് നിർദ്ദേശം. ഓരോ ജീവനക്കാരുടെയും ക്ഷേമം തങ്ങൾ ഉറപ്പുവരുത്തേണ്ടതാണെന്ന ബോദ്ധ്യം തങ്ങൾക്കുണ്ട്. പ്രത്യേക സാഹചര്യത്തിൽ ഒരു മാസത്തെ വേതനത്തിന് പകരം അരമാസമായി ഇളവുചെയ്ത് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിവേദനത്തിൽ ആവശ്യപ്പെട്ടു.