ആലപ്പുഴ: സംസ്ഥാനത്ത് അന്തരീക്ഷ താപനില വർദ്ധിക്കുന്നു. ജില്ലകളിലെ പല സ്ഥലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രികളിലും ചൂടിന് കുറവില്ല. പല ജില്ലകളിലും ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാലര ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതാണ് ഉഷ്ണതരംഗം. ഈ സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും സാദ്ധ്യത ഏറെയാണ് . അതിനാൽ അതീവ ഗൗരവത്തോടെ തന്നെ മുന്നറിയിപ്പ് പരിഗണിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യതയുള്ളത്. നാളെവരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഇന്നും നാളെയും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡ്യൂട്ടിയിലുള്ള പൊലീസുകാർ, മറ്റ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ തണൽ ഉറപ്പ് വരുത്തി, ശരീരം തണുപ്പിച്ച് കൊണ്ട് മാത്രം ഡ്യൂട്ടി തുടരാൻ നിർദേശിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും തണലിൽ വിശ്രമിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദേശിച്ചിട്ടുണ്ട്.