കൊച്ചി: കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊവിഡിന്റെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക്ക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകൾ. കൊവിഡ് കാലത്തെ കാർട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവർക്ക് പങ്കിടാനും കേരള കാർട്ടൂൺ അക്കാഡമി ഫേസ് ബുക്കിലൂടെ അവസരം ഒരുക്കി.
കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും കാർട്ടൂണിസ്റ്റുകളുടെ രചനകൾ വിപുലമായ ശേഖരത്തിലുണ്ട്. വെറും ചിരിയല്ല , ചിന്തയുടെ വലിയ തിരിച്ചറിവുകൾ നൽകുന്നുണ്ട് പലതും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 400 കാർട്ടൂണുകളാണ് ഈ ശേഖരത്തിലുള്ളത്. ഇനി മുതൽ ദിവസവും 50 രചനകൾ വീതം ഉൾപ്പെടുത്തും.
ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിയുമെന്നതിനാലാണ് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ പ്രദർശനം ഒരുക്കിയതെന്ന് അക്കാഡമി ചെയർമാൻ കെ.ഉണ്ണികൃഷ്ണനും സെക്രട്ടറി അനൂപ് രാധാകൃഷ്ണനും പറഞ്ഞു. നൂറു വർഷം മുൻപ് ഒരു മഹാക്ഷാമകാലത്താണ് ആദ്യമലയാള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ മഹാമാരിയെ ചെറുക്കുന്ന സമൂഹത്തിൽ ബോധവൽക്കരണ ദൗത്യത്തിലാണ് കാർട്ടൂണിസ്റ്റുകൾ. ലോകം അടഞ്ഞുകിടക്കുമ്പോഴും കാർട്ടൂണിസ്റ്റുകൾ വര കൊണ്ട് പ്രതിരോധം തീർക്കുന്നു. കാർട്ടൂണുകൾ ഇവിടെ കാണാം, പങ്കിടാം.