oshana

കൊച്ചി: കൊവിഡ്19 മഹാമാരിയെ പ്രതിരോധിക്കാൻ സ്വന്തം ജീവൻപോലും വിലവയ്ക്കാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഓശാന പാടണമെന്ന് സിറോ മലബാർ സഭ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി സിറോ മലബാർ സഭ ആസ്ഥാനത്ത് നടന്ന കുർബാനയിൽ ഓശാന ഞായർ സന്ദേശത്തിലൂടെയാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്.

ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ, മഹാമാരിക്കെതിരെ പോരാടുന്ന ലക്ഷോപലക്ഷം ആളുകൾ എന്നിവർക്കെല്ലാം ഓശാന പാടുകയാണ് വേണ്ടത്. നിരവധി മഹാമാരികളെ തരണം ചെയ്ത ലോകം കൊവിഡ് എന്ന മഹാമാരിയേയും തരണം ചെയ്യും. എല്ലാവരും ഒത്തൊരുമിച്ച് കൊവിഡിനെതിരായ പോരാട്ടത്തിൽ അണിചേരണമെന്നും വിശ്വാസികൾക്ക് നൽകിയ ഓശാന ഞായർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുകയാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിനാൽ ദേവാലയങ്ങളിൽ ഇന്ന് ആളും ആഘോഷവുമില്ലാത്തയാണ് ഓശാന ഞായർ കുർബാനകൾ നടന്നത്. അഞ്ചുപേരിൽ താഴെ മാത്രമേ ചടങ്ങുകളിൽ പാടുള്ളൂവെന്ന നിർദേശം പാലിക്കണമെന്ന് സഭാപിതാക്കന്മാർ ദേവാലയങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടക്കുമെങ്കിലും വിതരണം ഉണ്ടാവില്ല. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിരുന്നു. ഇതേസമയത്ത് കുടുംബാംഗങ്ങൾ ഒരുമിച്ചു വീടുകളിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. ഈസ്റ്ററിന് മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ. ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദു:ഖ വെള്ളി ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് വിശ്വാസികൾ ഉയിർപ്പ് തിരുനാൾ ആഘോഷിക്കും.