gas-distributiobn
ഗ്യാസ് വിതരണം നടത്തുന്ന തൊഴിലാളി

തൃപ്പൂണിത്തുറ: ലോക്ക് ഡൗൺ കാലത്ത് നാടും വീടും വാതിലടച്ചിരിക്കുമ്പോൾ അടുപ്പിൽ തീ അണയാതിരിക്കാൻ പാചക വാതകവുമായി വീട്ടിലെത്തുന്നവർക്ക് പറയാൻ ദുരിതങ്ങളുടെ കഥകൾ മാത്രം. ആവശ്യ സർവീസായി പ്രഖ്യാപിച്ച ഈ മേഖലയിൽ സംസ്ഥാനത്ത് ആയിരത്തിലധികം വിതരണ ഏജൻസികളും77ലക്ഷത്തോളം ഗാർഹികഉപഭോക്താക്കളുമുണ്ടു്.കാൽലക്ഷത്തിലധികം പേർ വിവിധ വിതരണ ഏജൻസികളിലായി ജോലി ചെയ്യുന്നു.സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് നൽകണമെന്നതാണ് തൊഴിലാളികളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.ഇപ്പോൾ വിതരണ തൊഴിലാളികൾക്ക് മാസ്കും, കൈയുറയും സാനിറ്റൈസറും നൽകിയിട്ടുണ്ടെന്ന് ഏജൻസികൾ പറഞ്ഞു. .ഒരു തൊഴിലാളി ഏറ്റവും കുറഞ്ഞത് അൻപതു വീടുകളിലെങ്കിലും ഗ്യാസ് സിലിണ്ടർ എത്തിക്കേണ്ടി വരുന്നതിനാൽ ഏറെ മാനസിക സമ്മർദ്ദത്തിലാണെന്നും തൊഴിലാളികൾ പറഞ്ഞു.

ഇപ്പോഴും ദിവസ വേതനം

ഗ്യാസ് വിതരണ തൊഴിലാളികൾക്ക് ഇപ്പോഴും 385 രൂപ ദിവസ വേതനമാണ് ലഭിക്കുന്നത്. വ്യാപാരശാലകളിലെ (ഷോപ്പ്സ് ആൻ്റ് കൊമേഴ്സ് എംപ്ലോയീസ് ) തൊഴിലാളികളുടെ വിഭാഗത്തിലാണ് പാചക വാതക വിതരണത്തൊഴിലാളികളെ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ വിഭാഗത്തിനുള്ള ക്ഷേമനിധി മാത്രമാണ് ലഭിക്കുന്നത്. അതും നാമമാത്രമായ തൊഴിലാളികൾക്കു മാത്രം വീടുകളിൽ ഗ്യാസ് ലീക്കുണ്ടാകുന്നതടക്കമുള്ള സംഭവങ്ങളിൽ ഓടിയെത്തി പ്രശ്നം പരിഹരിക്കുന്നത് വിതരണത്തൊഴിലാളികൾ തന്നെ.

എണ്ണക്കമ്പനി തൊഴിലാളികൾക്ക്‌ വലിയ തുക ബോണസായി ലഭിക്കുമ്പോൾ ഇവർക്ക് ചെറിയൊരു തുക ഫെസ്റ്റിവൽ അലവൻസായി നൽകും ഇതും എല്ലാ വിതരണ ഏജൻസികളും നൽകാറില്ല.

ഇനി​ കരാർ തൊഴി​ലാളി​കൾ

എണ്ണക്കമ്പനികളിലെ തൊഴിലാളികളെപ്പോലെ ഗ്യാസ് വിതരണത്തൊഴിലാളികളെയും കണക്കാക്കി ഇതിനനുസൃതമായ ക്ഷേമനിധിയും ശമ്പളവും ഏർപ്പെടുത്തണമെന്നാണ് തൊഴിലാളികളും യൂണിയനും ആവശ്യപ്പെടുന്നത്.പല ഏജൻസികളും ഇതിനകം പാചകവാതക വിതരണം കരാറുകാരെ ഏല്പിച്ചു കഴിഞ്ഞു.ഇതോടെ വിതരണ സ്ഥാപനവുമായുള്ള തൊഴിലാളികളുടെ ബന്ധം ഇല്ലാതാവുകയാണ്.പാചക വാതക വിതരണത്തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കുവാൻ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും വിതരണക്കമ്പനികൾക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് ഓൾ കേരള ഗ്യാസ് ഏജൻസീസ് തെഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതാക്കൾ പറഞ്ഞു