കൊച്ചി :കൊവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽ നിന്നും സാമ്പിളെടുക്കാൻ ഇനി പി.പി.ഇ കിറ്റിന്റെ സുരക്ഷ വേണ്ട. രണ്ട് മിനിറ്റ് കൊണ്ട് സാമ്പിൾ ശേഖിക്കാനുള്ള ഉപകരണം (വാക്ക് ഇൻ സാപിൾ കിയോസ്‌ക്-വിസ്‌ക് ) എറണാകുളം ജില്ലാ ഭരണകൂടം അവതരിപ്പിച്ചു. നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുകയോ, സമൂഹ വ്യാപനം ഉണ്ടാവുകയോ ചെയ്താൽ സാംപിൾ ശേഖരണം കടുത്ത വെല്ലുവിളിയാകും. ഇത് പരിഹരിക്കാൻ വിസ്‌കിന് കഴിയുമെന്നാണ് മറ്റൊരു പ്രത്യേകത. ദക്ഷിണ കൊറിയ സാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് വിസ്‌ക് നിർമിച്ചിട്ടുള്ളത്. 40000 രൂപയാണ് കിയോസ്കിന്റെ നിർമാണ ചെലവ്.
അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളിൽ സാംപിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിൾ ശേഖരിച്ച ശേഷവും കിയോസ്‌കിൽ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം. നിലവിൽ സാമ്പിൾ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചാണ് സാമ്പിൾ ശേഖരിക്കുന്നത്. എന്നാൽ, വിസ്‌ക് ഉപയോഗിച്ച് സാമ്പിൾ ശേഖരിക്കുവാൻ രോഗബാധ സംശയിക്കപ്പെടുന്ന ആളുകൾ ആശുപത്രിയിൽ വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താൽക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ടി.കെ.ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമർപ്പിക്കുകയും ചെയ്തു.തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു കൈമാറുകയും ചെയ്തു.
ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വിസ്‌ക് സ്ഥാപിക്കുവാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ട്.
ഡോ. എൻ. കെ. കുട്ടപ്പൻ
ജില്ലാ മെഡിക്കൽ ഓഫിസർ
എറണാകുളം