കൊച്ചി: ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കാര്യങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ ഇന്ന് രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളാണ് അടച്ചു പൂട്ടൽ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗൺ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നിൽ. ലോക്ക്ഡൗണിൽ ഒറ്റയടിക്ക് ഇളവ് വരുത്തിയാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ന് ശേഷവും നിയന്ത്രണങ്ങൾ തുടരണമെന്ന് ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്.
അതേസമയം, ലോക്ക് ഡൗൺ കഴിഞ്ഞാലും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തോന്നും പടി പുറത്തിറങ്ങി നടക്കാനാവില്ല. പ്രവാസികൾ കൂടുതലായി എത്തുന്നതിനാൽ കൂടുതൽ ജാഗ്രതവേണം. കരുതൽ തുടരും. ജീവൻരക്ഷാ മരുന്നുകൾ മുടങ്ങുന്ന സാഹചര്യം ഇല്ല പ്രയാസം നേരിട്ടാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.