കോതമംഗലം: മാമലക്കണ്ടം ചാമപ്പാറ മാവിൻ ചുവട് ഭാഗത്ത് കോതമംഗലം എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റി വില്പന നടത്തിയ കോട്ടയ്ക്കകത്ത് കുര്യന്റെ മകൻ ജോസഫ് കുര്യൻ (65)നെ അറസ്റ്റ് ചെയ്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ .എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെടർ ടി.എം കാസിം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞുകിടന്ന സാഹചര്യം മുതലെടുത്ത് പ്രതി വൻതോതിൽ ചാരായം വാറ്റുന്നതിലേർപ്പെടുകയായിരുന്നു. ചാരായം വാറ്റുന്നതിനായി പ്രതി വൻതോതിൽ ശർക്കര വാങ്ങി ശേഖരിച്ചതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. മലയോര മേഖലകളിലെ പലചരക്ക് കടകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നുണ്ട്. മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പിണവൂർ, കുടി ഊഞ്ഞാപ്പാറ, കാളക്കടവ് എന്നിവിടങ്ങളിൽ നിന്നും വാഷ് പിടിച്ചിരുന്നു.റെയ്ഡിന് കുട്ടമ്പുഴ എക്സൈസ് ഇൻസ്പെക്ടർ കെ.എ.ഫൈസൽ പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, പി.കെ.സുരേന്ദ്രൻ, എൻ.എ.മനോജ്, സിവിൽ എക്സൈസ് ഓഫീസർ വി എൽ. ജിമ്മി തുടങ്ങിയവർ നേതൃത്വം നൽകി.