കൊച്ചി : ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സെക്യൂരിറ്റി തുക ഇൗടാക്കുന്നതടക്കമുള്ള ഉപാധികളോടെ ഉടമകൾക്ക് താത്കാലികമായി വിട്ടുനൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ നടപടികൾ നിരീക്ഷിക്കാൻ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദ്ദേശം. വാഹനങ്ങൾ വിട്ടുനൽകുന്നത് ബന്ധപ്പെട്ട നിയമനടപടികളിലെ അന്തിമതീർപ്പിനു വിധേയമായിരിക്കുമെന്നും ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ വാഹനങ്ങൾ മാർച്ച് 24 മുതൽ പൊലീസ് പിടികൂടിയിരുന്നു. ഇവ തിരിച്ചു നൽകുന്നതിന് വ്യവസ്ഥ ഏർപ്പെടുത്തി ഒാർഡിനൻസ് കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അഡി.എ.ജി കോടതിയിൽ അറിയിച്ചു.
വാഹനം
വിട്ടുകിട്ടാൻ :
വാഹന ഉടമയുടെ വ്യക്തിഗത ബോണ്ട്
വാഹനത്തിന്റെ രേഖകളുടെ പകർപ്പ്
നിശ്ചിത തുകയുടെ സെക്യൂരിറ്റി
തുകയിങ്ങനെ :
ഇരുചക്ര വാഹനങ്ങൾ, ഒാട്ടോറിക്ഷ : 1000
കാർ, ജീപ്പ് തുടങ്ങിയ നാലുചക്ര വാഹനങ്ങൾ : 2000
ബസുകൾ, ടൂറിസ്റ്റ് ബസുകൾ,
മീഡിയം വാഹനങ്ങൾ : 4000
ഹെവി വാഹനങ്ങൾ : 5000