മൂവാറ്റുപുഴ: കുവൈറ്റ്, യു.എ.ഇ. സൗദി അറേബ്യ, ബഹ്റിൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ തൊഴിലാളികളുടെ 2 മാസത്തെ വാടക ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും കത്ത് നൽകി.ഗൾഫ് നാടുകളിൽ ഉപജീവനത്തിനായി പോയിട്ടുള്ള കേരളീയർ ഉൾപ്പെടെ നിരവധി ഇന്ത്യാക്കാരായിട്ടുള്ള സാധാരണ തൊഴിലാളികൾ കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ലേബർക്യാമ്പുകളിൽ ഞെരുങ്ങിക്കഴിയുകയാണ്. ഭൂരിഭാഗം ക്യാമ്പുകളിലും ഒരു മുറിയിൽ 15 മുതൽ 20 വരെ ആളുകളാണ് താമസിച്ചുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം വാടകപോലും നൽകാനാവാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളും. കെട്ടിട ഉടമകൾ വാടക നൽകാത്തതിനെത്തുടർന്ന് താമസമൊഴിപ്പിക്കുമെന്ന ഭീഷണി നേരിടുകയാണെന്നാണ് അറിയുന്നതെന്ന് എം.പി. പറഞ്ഞു.
ലേബർക്യാമ്പുകളിൽ ഒട്ടും സുരക്ഷിതരല്ല തൊഴിലാളികളെന്നും ആർക്കെങ്കിലും കൊവിഡ് ബാധയുണ്ടായാലുള്ള സ്ഥിതി ഗുരുതരമാകും . ലേബർ ക്യാമ്പുകളിൽ അധികമായി കഴിയുന്ന തോഴിലാളികളെ ഉചിതമായ മറ്റ് സ്ഥലങ്ങൾ കണ്ടത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് മാറ്റിപ്പാർപ്പിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയറിൽ ധാരാളം ഫണ്ട് നീക്കിയിരുപ്പ് ഉള്ളതായാണ് മനസിലാക്കുന്നത്. ഈ ഫണ്ടിൽ നിന്നും തുക കണ്ടെത്തി തൊഴിലാളികളുടെ മാസവാടകയും ആവശ്യമുള്ളവർക്ക് ഭക്ഷണം, മരുന്ന് എന്നിവയും അടിയന്തിരമായി നൽകുന്നതിന് വിദേശകാര്യമന്ത്രായലം ശക്തമായ ഇടപെടൽ നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.