കൊച്ചി: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ശേഖരിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ലോക്ക് ഡൗണിനെ തുടർന്ന് ശേഖരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്നതാണിവ.

തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഹരിത കേരളം മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്.
ചോറ്റാനിക്കര പഞ്ചായത്തിൽ നിന്നും നാല് ലോഡ് അജൈവ മാലിന്യങ്ങൾ ആദ്യഘട്ടത്തിൽ മാറ്റി.

ഒരു മാസമായി ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തരം തിരിക്കുവാനോ ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറുന്നതിനോ സാധികാത്ത നിലയിലായിരുന്നു .ചോറ്റാനിക്കരയിൽ മാത്രം 40 ടണ്ണോളം അജൈവ മാലിന്യങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളുടെ ശേഖര കേന്ദ്രങ്ങൾ നിറഞ്ഞിട്ടുണ്ട് .വാഹന നിയന്ത്രണമുള്ളതിനാൽ ജില്ലാ കളക്ടർ ഇതിനായി മാത്രം പത്തു ലോറികൾക്ക് പ്രത്യേക പാസ് നൽകി .ചോറ്റാനിക്കര പഞ്ചായത്തിൽ നിന്നും പുറപ്പെട്ട ലോറികളുടെ ഫ്‌ളാഗ് ഒഫ് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ നിർവഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത് കരുൺ, വൈസ് പ്രസിഡന്റ് റീസ് പുത്തൻവീടൻ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.