തൃക്കാക്കര: പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദ് വ്യാജ രശീതുകൾ നൽകി 90 ലക്ഷം രൂപ കൂടി വെട്ടിച്ചു. അനർഹരുടെ ബാങ്ക് അക്കൗണ്ടിലൂടെ 27.73 ലക്ഷം രൂപ തട്ടിയതിന് പുറമേയാണിത്.

സാങ്കേതിക പിഴവ് പരിഹരിച്ച് പുതിയ ഫണ്ട് അനുവദിക്കാൻ ആദ്യം അനുവദിച്ച തുക മടക്കി വാങ്ങുന്നുവെന്ന പേരിലായിരുന്നു രശീത് തട്ടിപ്പ്. ആദ്യത്തേതിലും കൂടുതൽ തുക ലഭിച്ചതിനാൽ ആരിൽ നിന്നും പരാതികളും ഉണ്ടായില്ല. അപ്പീൽ അപേക്ഷകൾ പരിഗണിക്കും മുമ്പായിരുന്നു തിരിമറി.

ദുരിതാശ്വാസ സെക്ഷനിലെ ക്ളാർക്കായ വിഷ്ണു ആദ്യഘട്ടത്തിൽ ജൂനിയർ സൂപ്രണ്ടുമാരെക്കൊണ്ടാണ് രസീത് ഒപ്പിട്ട് നൽകിയത്. അത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ആയിരത്തോളം ഗുണഭോക്താക്കൾക്ക് വിഷ്ണു തന്നെ ഒപ്പിട്ട് രശീത് നൽകി.

മൊത്തം തിരികെ ലഭിച്ച 1.42 കോടി രൂപയിൽ 42 ലക്ഷം മാത്രമേ ട്രഷറിയിൽ എത്തിയുള്ളൂ. ബാക്കി പണം വിഷ്ണുവിന്റെ പക്കലുമായി.

സി.എം.ഡി.ആർ.എഫ് (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി), എസ്.ഡി .ആർ എഫ് (സംസ്ഥാന ദുരിതാശ്വാസനിധി) എന്നീ വിഭാഗങ്ങളിലായി ട്രഷറിയിൽ തിരികെ അടക്കേണ്ടതായിരുന്നു തുക.

ബാങ്കുവഴി 27,73,500 രൂപയാണ് പ്രതികൾ നേരത്തെ വെട്ടിച്ചതായി കണ്ടെത്തിയത്. ഇതിന്റെ പരിശോധനയും അന്തിമഘട്ടത്തിലാണ്.

# തട്ടിപ്പ് ഇങ്ങനെ

2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2019 മാർച്ചിൽ 325 ദുരിതബാധിതർക്ക് പണം അനുവദിച്ചതിൽ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയിൽ നിന്നാണ് കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദ് സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറിന്റെ അക്കൗണ്ടിലേക്ക് അഞ്ച് തവണയായി 10.54 ലക്ഷം രൂപ മാറ്റിയത്. അൻവർ ദുരിതബാധിതനല്ല. സഹായത്തിന് അപേക്ഷയും നൽകിയിരുന്നില്ല.

പിന്നാലെ വിഷ്ണുവിന്റെ സുഹൃത്ത് മഹേഷിന്റെ ഭാര്യ നീതു, മറ്റൊരു സുഹൃത്ത് നിധിൻ, ഇയാളുടെ ഭാര്യ ഷിന്റു എന്നിവരുടെ അക്കൗണ്ടിലേക്കും തുക മാറ്റി.

ഇരട്ടിപ്പിന് തിരികെ പിടിച്ച തുക ട്രഷറി അക്കൗണ്ടിലിട്ടെങ്കിലും തുടർ ഇടപാടുകൾ ഒഴിവാക്കുന്നതിനായി തുക മരവിപ്പിക്കുകയോ, ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചെടുക്കുകയോ ചെയ്തിരുന്നില്ല. ഈ വിവരം ഫയലുകളിൽ രേഖപ്പെടുത്തുകയും ചെയ്തില്ല. സംവിധാനത്തിലെ പിഴവ് മനസ്സിലാക്കിയായിരുന്നു തിരിമറി. ബാങ്കിൽ നിക്ഷേപം വന്നതിനെക്കുറിച്ച് കളക്ടർക്ക് ലഭിച്ച സൂചനകളെ തുടർന്നായിരുന്നു അന്വേഷണം.

# ഏഴ് പ്രതികൾ, മൂന്ന് പേർ ഒളിവിൽ

സി.പി.എം പ്രാദേശിക നേതാക്കൾ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടി അംഗങ്ങളെ പിന്നീട് പുറത്താക്കി. പണം എത്തിയ അയ്യനാട് സഹ.ബാങ്ക് ഡയറക്ടർബോർഡംഗം കൗലത്തിനെയും സ്ഥാനത്ത് നിന്ന് നീക്കി.

1. വിഷ്ണുപ്രസാദ്. 2. വിഷ്ണുവിന്റെ സുഹൃത്ത് ബി.മഹേഷ്, 3. എം.എം.അൻവർ 4. അൻവറിന്റെ ഭാര്യയും മുൻ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ കൗലത്ത് 5.മഹേഷിന്റെ ഭാര്യ നീതു 6. സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിധിൻ 7. നിധിന്റെ ഭാര്യ ഷിന്റു എന്നിവരാണ് കേസിലെ പ്രതികൾ.

ഇവരിൽ എം.എം.അൻവർ, ഭാര്യ കൗലത്ത്, മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഒളിവിലും മറ്റുള്ളവർ റിമാൻഡിലുമാണ്.