കൊച്ചി: ജില്ലയിൽ കൊച്ചി നഗരസഭയിലെ 8, 65 ഡിവിഷനുകൾ മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകളെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഈ ഡിവിഷനുകളിൽ മേയ് മൂന്നു വരെ ലോക് ഡൗൺ ഇളവുകളില്ലാതെ തുടരും. ചുള്ളിക്കൽ പനയപ്പള്ളി മേഖലയാണ് എട്ടാം ഡിവിഷൻ. കലൂർ സൗത്ത് കതൃക്കടവ് ഭാഗമാണ് 65.

മുളവുകാട് പഞ്ചായത്തിനെയും കോർപ്പറേഷനിലെ മറ്റ് ഡിവിഷനുകളെയും ഹോട്‌സ്‌പോട്ട് പരിധിയിൽ നിന്ന് ഒഴിവാക്കി. പൊലീസ്, ആരോഗ്യം വകുപ്പുകളുമായി ചർച്ചയ്ക്കു ശേഷമാണ് കളക്ടർ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന വീഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറി ടോം ജോസിനെയും കളക്ടർ വിവരം ധരിപ്പിച്ചു. സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിലവിലുള്ള അതേ നിയന്ത്രണങ്ങൾ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി.

ഹോട്‌സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തുടരുമെങ്കിലും അന്തർ സംസ്ഥാന, അന്തർ ജില്ല യാത്രകൾക്ക് കർശന നിയന്ത്രണമുണ്ടാകും. ട്രക്കുകളിലും മറ്റും അനധികൃതമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാനും നിസാര കാരണങ്ങൾ കാണിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാനും കളക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.

ഹോട്‌സ്‌പോട്ടുകൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറുമെന്നും പുതിയ സ്ഥലങ്ങൾ ഹോട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രക്ക് ഡ്രൈവർമാരുടെ വിവരങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കാനുള്ള നടപടി സ്വീകരിച്ചതായി കളക്ടർ പറഞ്ഞു.

സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, എസ്. പി .കെ. കാർത്തിക്ക്, ഡി.സി.പി ജി. പൂങ്കുഴലി, കേരള ആംഡ് ബറ്റാലിയൻ ഒന്ന് കമൻഡന്റ് വൈഭവ് സക്‌സേന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ.കുട്ടപ്പൻ, അഡി. ഡി.എം.ഒ എസ്. ശ്രീദേവി തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.