തൃപ്പൂണിത്തുറ: പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ലെൻസിൽ ലോക്ക് ഡൗൺ കാലത്ത് തെളിയുന്നത് ദുരിതത്തിന്റെ ഫ്രെയിമുകൾ. ചടങ്ങുകൾ ഒന്നും ഇല്ലാതയോടെ ഒരു സ്റ്റുഡിയോക്കാരനും നയാപൈസ വരുമാനമില്ല. സന്തോഷ നിമിഷങ്ങൾ പകർത്താൻ ഓടി നടന്നവർ ജീവിതം വഴിമുട്ടി സങ്കടക്കടലിലാണിപ്പോൾ. പാതി ചെയ്തുവച്ച ജോലികൾ പൂർത്തിയാക്കാൻ നിവൃത്തിയില്ല, സ്റ്റുഡിയോകൾ അടച്ചിട്ട നഷ്ടം വേറെ, ഇപ്പോൾ അവിടെയുമിവിടെയും തുറന്നെങ്കിലും ആരും വരാനില്ല. ഒരു കല്യാണ സീസൺ കൺമുന്നിൽ മാഞ്ഞുപോയി.
അടുത്ത സീസൺ തുടങ്ങണമെങ്കിൽ ഓണക്കാലമെത്തണം.
ബുക്ക് ചെയ്ത കല്യാണ ഷൂട്ടുകളൊക്കെ റദ്ദായി. കഷ്ടപ്പാടിന്റെ നിശ്ചലചിത്രമാണിപ്പോൾ ഫോട്ടോഗ്രാഫർമാരുടെ ജീവിതം.
സംസ്ഥാനത്ത് കാൽ ലക്ഷത്തോളം സ്റ്റുഡിയോകളുണ്ട്.
ആശ്രയിച്ച് രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളും. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയെക്കാപ്പം അനുബന്ധ തൊഴിലുകളായ വീഡിയോ എഡിറ്റിംഗ്,ആൽബം ഡിസൈനിംഗ്, മേക്കിംഗ് തുടങ്ങി മേഖകളിലും ആയിരങ്ങൾ. ഇവരെല്ലാം ഇനിയെന്തു ചെയ്യുമെന്ന പരിഭ്രാന്തിയിലാണ്.
സ്റ്റുഡിയോകളുടെ പ്രധാനപ്പെട്ട വരുമാനമായിരുന്നു പാസ്പോർട്ട് സൈസ് ഫോട്ടോ തയ്യാറാക്കൽ. ഓഫീസുകളിലും അക്ഷയ സെന്ററുകളിലും ഫോട്ടോയെടുക്കാൻ സംവിധാനം വന്നതോടെ ഈ വരുമാനം നിലച്ചു. ഫോട്ടോപ്രിന്റിനു പകരം ഡിജിറ്റൽ ഇമേജുകളായതോടെ ഉള്ളതും ഇല്ലാതായി. ഇങ്ങിനെ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ലോക്ക് ഡൗൺ. വലിയ വാടക നൽകിയാണ് പ്രധാന കേന്ദ്രങ്ങളിൽ സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നത്.
ക്യാമറകൾ ഉപയോഗിക്കാതിരുന്നാൽ വിലയേറിയ ലെൻസുകൾ നശിച്ചുപോകും. പ്രിന്ററുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
സർക്കാർ സഹായം വേണം
ലോണുകളിലും വാടകയിലുമൊക്കെ ഇളവ് നല്കി ഫോട്ടോഗ്രാഫർമാരെ സർക്കാർ സഹായിക്കണം.
ഷാജോ ആലൂക്കൻ,ജില്ലാ സെക്രട്ടറി
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ