ഡോ.ടി.എസ്.ദീപു
ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഇടപ്പള്ളി
കൊച്ചി: ഇന്നോ നാളെയോ ഇല്ലാതാക്കാവുന്ന അസുഖമല്ല കൊവിഡ് 19. കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും അത് ഇവിടെ തന്നെയുണ്ടാകും. കൊവിഡിനെ നമ്മുടെ വരുതിയിൽ നിറുത്തുക മാത്രമാണ് തത്കാലം പ്രതിവിധി. ദീർഘകാലം ലോക്ക് ഡൗൺ പ്രായോഗികമല്ല. ഒറ്റയടിക്ക് പിൻവലിക്കാനുമാകില്ല. ഘട്ടം ഘട്ടമായി ഇളവുകൾ വരുത്തിയും വേണമെങ്കിൽ തിരിച്ചുകൊണ്ടുവന്നും ഒരു ഒളിച്ചുകളിയിലൂടെ മാത്രമേ കൊവിഡിനെ നിയന്ത്രിക്കാനാകൂ. ഇപ്പോഴത്തെ ഇളവുകളിൽ ആഘോഷിച്ചാൽ പിന്നീട് ദു:ഖിക്കേണ്ടി വരും. സാമൂഹ്യ അകലം പാലിക്കൽ, കൈകഴുകൽ, മാസ്ക് ഉപയോഗം എന്നീ മൂന്നുകാര്യങ്ങൾ തുടർന്നേ പറ്റൂ. നമ്മിൽ നിന്ന് ആർക്കും കൊവിഡ് പകരരുത്, നമ്മെ ബാധിക്കുകയും അരുത് എന്നതാകണം ആപ്തവാക്യം.
ലോക്ക് ഡൗൺ മാറണം, അസുഖം പിടിവിട്ട് പോകാനും പാടില്ല.അതിനുള്ള തയ്യാറെടുപ്പുകൾ നാമെല്ലാവരും ചെയ്യണം. കേരളം ഒരു റെസിഡൻഷ്യൽ കോളനി പോലെയാണ്. പ്രവാസികളെ എക്കാലവും നമുക്ക് അകറ്റി നിറുത്താനാകില്ല. അവർ മടങ്ങിയെത്തുമ്പോൾ ചെറിയ തോതിലെങ്കിലും കൊവിഡ് രോഗവും വരും. ആവശ്യത്തിന് ക്വാറന്റൈൻ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ടെന്നാണ് വിശ്വാസം. ഇതിലൂടെ കൊവിഡിനെ നിയന്ത്രിച്ച് നിറുത്താൻ കഴിയുമെന്ന് തന്നെ കരുതുന്നു.