കൊച്ചി: ചോറ്റാനിക്കരയിൽ വ്യാജമദ്യ നിർമാണത്തിനായി കൊണ്ടുവന്ന 2500 ലിറ്റർ സ്പിരിറ്റുമായി ഒരാൾ പടിയിൽ. പാത്രക്കുളം റോഡിൽ കുന്നത്ത് മനോജ്കുമാറി(37)നെയാണ് റൂറൽ എസ്.പി കെ.കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ആലുവ നർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മധു ബാബുവിന്റെ
നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ വീട്ടിലെ മുകളിലത്തെ നിലയിൽ 249 കാർഡ്‌ബോർഡ് പെട്ടികളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കാലടിയിൽ 100 ലിറ്റർ സ്പിരിറ്റുമായി അഞ്ചംഗ സംഘത്തെ പിടികൂടിയിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്പിരിറ്റാണ് സുഹൃത്തായ മനോജിന്റെ വീട്ടിലേക്ക് ചൊവ്വാഴ്ച രാത്രി മാറ്റിയത്. സാനിറ്റൈസർ നിർമാണത്തിനായി അനുമതി ലഭിച്ച് പ്രവർത്തിക്കുന്ന ഗോവയിലെ സീബാൾ ഇൻഡസ്ട്രീസിൽ നിന്നാണ് 30% ആൽക്കഹോൾ അടങ്ങിയ സ്പിരിറ്റ് എത്തിച്ചത്. ഇതിൽ കളർ ചേർത്ത് കാലടി മറ്റൂരുള്ള വാട്ടർ സർവീസ് സെന്ററിൽ വച്ച് ഇന്ത്യൻ റോളർ ഡീലക്‌സ് വിസ്‌ക്കി
എന്ന ബ്രാൻഡിൽ വിൽപന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് സംഘത്തെ പൊലീസ് പിടികൂടിയത്. 100 ലിറ്റർ സ്പിരിറ്റാണ് കൈവശമുള്ളതെന്നായിരുന്നു ഇവർ പൊലീസിനോട്
പറഞ്ഞിരുന്നത്. സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്.
ഗോവയിലെ മദ്യ നിർമ്മാണ ശാലകൾ പൂർണ്ണമായും ലോക്ക് ഡൗണിലാണ്. എന്നാൽ സാനിറ്റൈസർ നിർമ്മാണത്തിന് അനുമതി നല്കിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് കടത്തിയത്.