5555


ചെറുതോണി: ലോക്ക് ഡൗണിന്റെ മറവിൽ വനഭൂമികൈയ്യേറി കുടിൽകെട്ടിയത് വനംവകുപ്പ് ഒഴിപ്പിച്ചു. പൈനാവിന് സമീപം കല്ലേമാടം റിസർവ് വനത്തിലാണ് വ്യാപക കൈയ്യേറ്റം നടന്നത്. വീടും ഭൂമിയുമുള്ള ഭൂമാഫിയാസംഘത്തിന്റെ നേതൃത്വത്തിലാണ് കൈയ്യേറ്റം നടത്തിയത്. രണ്ട് ദിവസം മുമ്പാണിവർ കൈയ്യേറ്റമാരംഭിച്ചത്. റിസർവ്വ് വനത്തിലെ അടിക്കാട് വെട്ടിത്തെളിച്ച് കമ്പും കഴയും ഉപയോഗിച്ച് കുടിൽകെട്ടി പല്ലുമേഞ്ഞാണ് വനഭൂമി കൈയ്യേറിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടിൽ പൊളിച്ചുമാറ്റി സ്ഥലം ഏറ്റെടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ കയ്യേറ്റക്കാർ സ്ഥലത്തുനിന്നും മുങ്ങി. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതികളെ ഓടിച്ച് പിടിക്കുന്നതിന് ഉദ്യോഗസ്ഥരും ശ്രമിച്ചില്ല. പന്ത്രണ്ടോളം പേരാണ് വനഭൂമികൈയ്യേറി കുടിൽകെട്ടിയത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈ.വിജയന്റെ നിർദ്ദേശാനുസരണം റെയ്ഞ്ചാഫീസർ ആർ.ഹരികുമാർ, ഡപ്യൂട്ടി റെയ്ഞ്ചർ ജോജി എം ജേക്കബ്, ഉദ്യോഗസ്ഥരായ മനോജ് മാത്യു, ഷൈജു വിശ്വനാഥൻ, ടി.കെ സജി, ഫ്രാൻസിസ് ഉലഹന്നാൻ എന്നീ വനപാലകസംഘമാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്. ദീപു തങ്കച്ചൻ, രാജൻ സൂര്യൻ, കൃഷ്ണൻ രാജു, ഗോപി ഈട്ടിക്കൽ തുടങ്ങി പന്ത്രണ്ടോളം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.