തൊടുപുഴ: ഭക്ഷ്യവിതരണ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ തെക്കുംഭാഗം, കാരിക്കോട്, പുറപ്പുഴ, കരിങ്കുന്നം എന്നിവിടങ്ങളിലെ ആറ് പച്ചക്കറി കടകൾക്കെതിരെ കേസെടുത്തു. ലോക്ക്ഡൗണിന്റെ മറവിൽ ഉള്ളി, സവാള തുടങ്ങിയ വിവിധ ഇനം പച്ചക്കറികൾക്ക് അമിത വില ഈടാക്കിയതിനും വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിനും പർച്ചേസ് ബില്ലുൾപ്പെടെയുള്ള കണക്കുകൾ സൂക്ഷിക്കാത്തതിനുമാണ് കടകൾക്കെതിരെ കേസെടുത്തത്.

എല്ലാ മൊത്ത, ചില്ലറ വ്യാപാരികളും അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും വാങ്ങി ബില്ലുകളും വിൽപ്പന ബില്ലിന്റെ പകർപ്പുകളും കൂടാതെ ആവശ്യമായ ലൈസൻസുകളും ത്രാസ് മുദ്ര വച്ച രേകളും കൃത്യമായി സൂക്ഷിക്കേണ്ടതാണ്. വിലവിവര ബോർഡുകളിൽ കൃത്യമായ തിയതി, വില എന്നിവ പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ അതിശക്തമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ആഫീസർ മാർട്ടിൻ മാനുവൽ, അസി. താലൂക്ക് സപ്ളെ ഓഫീസർ ഷിജു കെ. തങ്കച്ചൻ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ.പി. അനിൽ കുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എം.എ. അബ്ദുള്ള, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയൻ പി.എസ്, സരിത പി.വി, നീന എം.എസ് എന്നിവർ പങ്കെടുത്തു.