തൊടുപുഴ: ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ ആളുകളും എം.പി ഫണ്ട് റദ്ദാക്കിയതിനെ ശക്തമായി എതിർക്കണമെന്നും, പ്രധാനമന്ത്രിക്ക് ഇ.മെയിൽ സന്ദേശം അയയ്ക്കണമെന്നും ഡീൻ കുര്യാക്കോസ് എം. പി ആവശ്യപ്പെട്ടു. ഫേയ്‌സ്ബുക്കിലൂടെയാണ് എം.പി ഈ ആഹ്വാനം നൽകിയത്. ഇടുക്കി പോലെ ഗ്രാമീണ മലയോര മേഖലയിൽ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ എത്തിച്ചേരാത്ത നിരവധി മേഖലകൾ ഉണ്ട്. എം.പി യായി വിജയിച്ചപ്പോൾ അതിനൊക്കെ ഒരു പരിഹാരമുണ്ടാക്കാൻഎം. പി ഫണ്ട് ഉപയോഗിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. ഇപ്പോൾ അതിനുള്ള സാധ്യതയാണ് അടഞ്ഞിരിക്കുന്നത്

എം.പി ഫണ്ട് 2 സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി നിലവിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 1 കോടി 48 ലക്ഷം അനുവദിച്ചു കഴിഞ്ഞു. എല്ലാ എം.പി മാരും കോറോണാ പ്രതിരോധ പ്രവർത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്.വരുന്ന രണ്ടു വർഷത്തെ വികസന ഫണ്ട് എടുത്തു മാറ്റുന്നത് ബി.ജെ.പിയുടെ ആസൂത്രിത അജണ്ടയാണ്. മൻമോഹൻ സിംഗ് ഗവൺമെന്റിനു ശേഷം ഒരു പൈസാ പോലും എം.പി ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. കാലാനുസൃതമായ പരിഷ്‌ക്കരണം ഉണ്ടാവണം എന്ന് പലപ്രാവശ്യം ആവശ്യപ്പെടുമ്പോഴും അതു നിരസിക്കപ്പെടുകയായിരുന്നു. ബി.ജെ.പി.യുടെ സ്വാധീനമേഖലകളിൽ കേന്ദ്രീകൃതമായി വികസനത്തിനു വേണ്ട തുക അനുവദിക്കുക എന്നതാണ് ബി.ജെ.പി.യുടെ നയമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. കോവിഡ് പ്രതിരോധത്തിനായി ഈ പണം രാജ്യം മുഴുവൻ ഉപയോഗിച്ചാലും ആനുപാതികമായ വിഹിതം ഇടുക്കിക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. കേന്ദ്ര ഗവൺമെന്റിന്റെ ഓരോ പദ്ധതിയുടെയും നിബന്ധനകൾ വ്യത്യസ്തവുമാണ്. പല പദ്ധതികളുടെയും പ്രയോജനം ആ നിലയിൽ തന്നെ കേരളത്തിന് ലഭിക്കുന്നില്ല.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഒരവസരം ലഭിച്ചപ്പോൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചത് നടപ്പിലാക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ശമ്പളം വെട്ടിക്കുറച്ചതിനോട് വിയോജിപ്പില്ല. എന്നാൽ കൊവിഡിന്റെ മറവിൽ രാജ്യത്ത് വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി ആനുകൂല്യങ്ങൾ നൽകിയതിന്റെ പേരിൽ ഉണ്ടായ നഷ്ടങ്ങൾ മുഴുവൻ നികത്താനാണ് ഈ അവസരം ഉപയോഗിച്ചിട്ടുള്ളത്.