കുമളി: ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെപൊലീസ് നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കുമളിയിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. മാറ്റിവയ്ക്കാവുന്ന നിസാര കാര്യങ്ങൾ പറഞ്ഞ് ആളുകൾ നിരത്തിലിറങ്ങുന്നത് പൂർണ്ണമായും തടയുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് നടപടികൾ കർശനമാക്കുന്നത്. അനാവശ്യ യാത്രകൾ ഒരു കാരണവശാലും അനുവദിക്കില്ല, കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം എന്നിങ്ങനെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള അനൗൺസ്‌മെന്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് പൊലീസ് കുമളി ടൗണിൽ റൂട്ട് മാർച്ച് നടത്തിയത്. സംസ്ഥാന അതിർത്തി മേഖലയായതുകൊണ്ടും ജനസാന്ദ്രത കൂടിയ പ്രദേശമായതിനാലും കൂടുതൽ ആളുകൾ പൊതുയിടങ്ങളിലെത്തുന്നതും കോളനി ഭാഗങ്ങളിൽ ഒത്തുകൂടുന്നതും നിയന്ത്രിക്കാൻ നടപടികൾ കർശനമാക്കുവാനാണ് പൊലീസിന്റെ തീരുമാനം. ഒപ്പം തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്ക് അനധികൃത വഴികൾ ഉപയോഗിച്ച് കേരളാ തമിഴ്‌നാട് അതിർത്തി വഴി എത്തുന്നവരെ കണ്ടെത്തി പൊലീസ് കർശന നിയമ നടപടി സ്വീകരിക്കും.ആളുകൾ കൂട്ടം കൂടുന്നുണ്ടോയെന്ന് അറിയാൻ കുമളി റോസാപ്പൂക്കണ്ടം മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് പൊലീസ് കഴിഞ്ഞ ദിവസം നിരീക്ഷണവും നടത്തിയിരുന്നു.