വില്ലന് ഈഡിസ് കൊതുക്
ഉറവിടങ്ങൾ ഇല്ലാതാക്കണം
ഇടുക്കി : ജില്ലയിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഇവയുടെ കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകൾ. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾ, ടയറുകൾ , ചിരട്ടകൾ, കളികോപ്പുകൾ, ഫ്രിഡ്ജിലെ പിൻവശത്തെ ട്രേ തുടങ്ങിയവയിൽ തങ്ങിനില്ക്കുന്ന വെളളത്തിൽ ഇത്തരം കൊതുകുകൾ വളരും. കൂടാതെ റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ, കവുങ്ങിന് തോട്ടങ്ങളിലെ പാളകൾ, കൊക്കോ തൊണ്ടുകൾ എന്നിവിടങ്ങളിലും വെളളം കെട്ടിനിന്ന് ഈഡിസ് കൊതുകുകൾ വളരാം. ഇടക്കിടക്ക് പെയ്യുന്ന മഴ മൂലം ഇത്തരം പാഴ്വസ്തുക്കളിലും ചിരട്ടകളിലും വെളളം കെട്ടികിടന്ന് ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകും. ഇതില്ലാതാക്കാന് എല്ലാവരും പാഴ് വസ്തുക്കൾ നീക്കം ചെയ്യാനും ചിരട്ടകളിലും മറ്റും വെളളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കുകയും വേണം. വെളളം പിടിച്ചുവെക്കുന്ന പാത്രങ്ങൾ ആഴ്ചയിലൊരിക്കൽ നല്ലവണ്ണം ഉരച്ച് കഴുക്കി വൃത്തിയാക്കി ഉപയോഗിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ആഴ്ചയില് ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുകയും ചെയ്യണം.
കൊറോണയുമായി ബന്ധപ്പെട്ട് എല്ലാവരും വീട്ടിലിരിക്കുന്ന ഈ സാഹചര്യത്തിൽ, വീടും പരിസരവും വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഡെങ്കിപ്പനി വരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ മുഴുവൻ ജീവനക്കാരും പ്രവർത്തനനിരതരായി ഇരിക്കുന്ന ഈ അവസരത്തിൽ, ഡെങ്കിപ്പനി ക്കെതിരെയുള്ള ഉറവിട നശീകരണപ്രവർത്തനങ്ങൾ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽ ഏറ്റെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.