തൊടുപുഴ: തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കൂടുതൽ കോവിഡ് കെയർ സെന്ററുകൾ തുറക്കാൻ തീരുമാനമായി. നിരീക്ഷണത്തിൽ കഴിയേണ്ട ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളിലെ കോവിഡ് ഏകോപന സമിതികളുടെ യോഗം ശനിയാഴ്ച നടന്നു. ഇതിന്റെ അടിസ്ഥാഥാനത്തിൽ കുടയത്തൂർ പഞ്ചായത്തിലെ വെട്ടം റിസോർട്ട് ഏറ്റെടുത്തു. ഇവിടെ ഏഴ് മുറികളാണുള്ളത്. തൊടുപുഴ നഗരം കേന്ദ്രീകരിച്ച് പൊതു സ്വകാര്യ മേഖലകളിലെ കൂടുതൽ കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ ഏറ്റെടുക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തുറന്ന മുട്ടം റൈഫിൾ ക്ലബ്ബിലെ കോവിഡ് കെയർ സെന്ററിൽ രണ്ടു ദിവസങ്ങൾക്കിടെ ഏഴ് പേരെ നിരീക്ഷത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് മരണമടഞ്ഞ ഒഡിഷ സ്വദേശിയുടെ മൃതദേഹവുമായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ രണ്ട് പേരെ ശനിയാഴ്ച സെന്ററിലെത്തിച്ച് നിരീക്ഷണത്തിലാക്കി. മണിയാറൻകുടി സ്വദേശിയായ രോഗിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെയും മൈസൂരിൽ നിന്നെത്തിയ രണ്ട് പേരെയും വെള്ളിയാഴ്ച സെന്ററിലെത്തിച്ചിരുന്നു. തമിഴ്‌നാട്ടിൽ പച്ചക്കറിയെടുക്കാൻ പോയി മടങ്ങുന്ന ഇടവെട്ടി സ്വദേശികളായ രണ്ട് പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.