കാസർകോട്: കർണാടക സർക്കാരിന്റെ പിടിവാശിമൂലം കേരളത്തിന് നഷ്ടമായത് ഒന്നോ രണ്ടോ ജീവനല്ല, 7 പേരാണ് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്. ഇനി എത്ര ജീവൻ ബലി നൽകിയാലാണ് കർണാടക സർക്കാർ കണ്ണുതുറക്കുക . കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ തലപ്പാടി ദേശീയപാത അടച്ചുപൂട്ടി കർണാടക നടത്തുന്ന ക്രൂരത കാരണം വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ച കാസർകോട്ടുകാരുടെ എണ്ണം ദിവസം കഴിയുന്തോറും കൂടിവരികയാണ്. കാരണം കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾ പ്രധാനമായും ചികിത്സയ്കായി ആശ്രയിക്കുന്നത് മംഗളൂരുവിലെ പത്തോളം സ്വകാര്യ ആശുപത്രികളെയാണ്. അവശനിലയിൽ മംഗളൂരുവിലെ ആശുപത്രികളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന രോഗികളെ അതിർത്തിയിൽ തടഞ്ഞു തിരിച്ചയക്കുകയാണ് കർണാടക പൊലീസ്. കരഞ്ഞു പറഞ്ഞു കാലു പിടിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആണ് കർണാടക പൊലീസ് പെരുമാറുന്നത്.
അധികം മിണ്ടിയാൽ തോക്കെടുത്ത് വെടിവയ്ക്കും എന്നാണ് ഭീഷണി മുഴക്കുന്നത്. മഞ്ചേശ്വരം തുമ്മിനാട് സ്വദേശിനി ബേബി (56) മഞ്ചേശ്വരത്തെ ശേഖർ (49) എന്നിവരാണ് ഇന്നലെ മരിച്ചത്. അതിർത്തിയിൽ നിന്നും തിരിച്ചയച്ച ഇരുവരും മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശേഖർ. മംഗളൂരുവിൽ പോയി ചികിത്സ തേടാൻ കഴിയാതെ തിങ്കളാഴ്ച രണ്ട് പേർ മരിച്ചിരുന്നു. കുഞ്ചത്തൂരിലെ മാധവ (49) കുഞ്ചത്തൂരിലെ ആയിഷ (58) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള അതിർത്തി അടച്ചതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് മാധവ മരിക്കുകയായിരുന്നു. ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉദുമയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. മംഗളൂരു ബി.സി റോഡിലെ ഫാത്തിമ എന്ന പാത്തുഞ്ഞി (93), മഞ്ചേശ്വരത്തെ അബ്ദുൽ ഹമീദ്, ഉപ്പള ഗേറ്റിലെ അബ്ദുൽ സലാം (65) എന്നിവരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കർണാടകയുടെ കടുത്ത നിലപാടുമൂലം ചികിത്സ കിട്ടാതെ മരിച്ചത്.
ഏഴുപേർ മരിച്ചിട്ടും തങ്ങളുടെ നിലപാട് പുന:പരിശോധിക്കാൻ പോലും കർണാടക തയ്യാറാകുന്നില്ല. കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രശ്നം എത്രയും വേഗം പരിഹരിച്ചിട്ട് വിളിക്കാമെന്ന് ഉറപ്പു നൽകിയിട്ട് ഇതുവരെ മറുപടി തന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. അതിർത്തി അടച്ചുപൂട്ടിയ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി ഇന്ന് ഉണ്ടാകുമെന്നാണു കരുതുന്നത്