കണ്ണൂർ: മാക്കൂട്ടം ചുരം റോഡ് അടച്ച നടപടിയിൽ നിന്ന് കർണാടക പിന്നോട്ട് പോകാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ് കർണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. എന്നാൽ അതിർത്തി തുറക്കാനാകില്ലെന്നാണ് കത്തിനുള്ള കർണാടകയുടെ മറുപടി.
ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കത്തിൽ കളക്ടർ ആരോപിച്ചിരുന്നു. റോഡ് അടച്ചിടുന്നത് കണ്ണൂർ ജില്ലയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധനവിലേക്കോ ദൗർലഭ്യത്തിലേക്കോ വഴിതുറക്കുമെന്നും വയനാട് വഴി സഞ്ചരിച്ച് കണ്ണൂരിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് സമയനഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളൊന്നും എന്നാൽ കർണാടക അംഗീകരിച്ചില്ല. വയനാട് വഴികൾ തുറന്നിട്ടുണ്ടെന്നും അതുവഴി ആവശ്യസാധനങ്ങൾ കൊണ്ടുപോകാമെന്നുമാണ് കർണാടകയുടെ നിലപാട്.