കാസർകോട്: ചിലവിന് നൽകാത്ത ഭർത്താവ് തിരിച്ചെത്തിയപ്പോൾ അകത്തുകയറ്റാതെ ഭാര്യ.വീട്ടുവരാന്തയിൽ ഗൃഹനാഥനെ കണ്ട നാട്ടുകാരും സാമൂഹ്യപ്രവർത്തകരും പൊലീസും ദൂരയാത്ര കഴിഞ്ഞ് വന്നതിനാൽ നേരെ കൊവിഡ് നിരീക്ഷണസെന്ററിലെത്തിച്ചു. നിരീക്ഷണകാലം കഴിഞ്ഞാൽ ദമ്പതികളുടെ പിണക്കം മാറ്റി ഒരുമിപ്പിക്കാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. കോഴിക്കോട് ഹോട്ടൽ ജോലി ചെയ്യുകയാണെന്ന് പറയുന്ന 55 പ്രായമുള്ളയാളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ക്വാർട്ടേഴ്സിൽ എത്തിയത്. മൂന്ന് മക്കളുടെ അമ്മയായ ഭാര്യ ഈയാളെ അകത്തു കയറ്റിയില്ല. ഇത്രയും കാലം ചിലവിനു നൽകാതിരുന്ന ഭർത്താവിനെ കൊവിഡ് കാലം കൂടി ആയതിനാൽ ഭാര്യ വാതിലടച്ചു പുറത്താക്കി. ആ രാത്രിയിൽ വരാന്തയിൽ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവർത്തകർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ചു. ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്നു ഭക്ഷണം നൽകി.
രാവിലെയും വൈകിട്ടും ഡയറ്റ് അദ്ധ്യാപകൻ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. അവരുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാൾ പങ്കുവെക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.