kerala

കാസർകോട്: ലോക്ഡൗണിൽ കുടുങ്ങിയ ഭർത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ഒടുവിൽ ഇയാൾക്കു തുണയായി എത്തിയ പൊലീസും ആരോഗ്യ പ്രവർത്തകരും ഇയാളെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ചു സംരക്ഷിച്ചു. നിരീക്ഷണ കാലം കഴിഞ്ഞാൽ ഭിന്നിച്ചു നിൽക്കുന്ന ഭാര്യയെയും ഭർത്താവിനെയും ഒരുമിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യപ്രവർത്തകർ. മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. കോഴിക്കോട് ഹോട്ടൽ ജോലിയാണെന്നു പറയുന്ന 55 കാരനാ ണ് കഴിഞ്ഞ ദിവസം രാത്രിയിൽ ക്വാർട്ടേഴ്സിൽ എത്തിയത്.

മൂന്ന് മക്കളുടെ അമ്മയായ ഭാര്യ അകത്തു കയറ്റിയില്ല. ഇത്രയും കാലം ചെലവിനു നൽകാതിരുന്ന ഭർത്താവിനെ കൊവിഡ് കാലം കൂടി ആയതിനാൽ ഭാര്യ വാതിലടച്ചു പുറത്താക്കി. ആ രാത്രിയിൽ വരാന്തയിൽ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവർത്തകർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കൊവിഡ് കെയർ സെന്ററിൽ എത്തിക്കുകയായിരുന്നു. ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്നു ഭക്ഷണം നൽകി.

രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകൻ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. കൊവിഡ് കാലമായതിനാൽ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാൾ ആരോഗ്യ പ്രവർത്തകരോട് പങ്കുവയ്ക്കുന്നു.