കാഞ്ഞങ്ങാട്: പറവകൾ അവശരാകാതിരിക്കാൻ കുരുന്നുകളുടെ കരുതൽ. മടിക്കൈ പെരളത്തെ കുട്ടികളാണ് പറവകൾക്ക് ദാഹജലമൊരുക്കി സഹജീവികൾക്ക് കരുതലേകുന്നത്. വേനൽ കനത്തതോടെ നീരുറവകളും കുളങ്ങളും ജലസ്രോതസുകളുമെല്ലാം വറ്റിവരണ്ട് തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും വീടുകളിലാണ്.
ജാഗ്രതയോടെ വീട്ടിനുള്ളിൽ ഇരിക്കുമ്പോഴും തങ്ങളുടെ കളിസ്ഥലത്ത് എത്താറുണ്ടായിരുന്ന പറവകളായിരുന്നു ഇവരുടെ മനസിൽ. അവയൊക്കെ എന്ത് ചെയ്യുകയാകുമെന്നായിരുന്നു സംശയം. കഴിഞ്ഞ വർഷം വരെ വേനൽ എത്തുമ്പോൾ പറവകൾക്ക് ദാഹമകറ്റാനായി കുട്ടിക്കൂട്ടം കൊട്ടുപൊന്തകളിൽ വെള്ളം നിറച്ചു വയ്ക്കുമായിരുന്നു. പക്ഷികൾ കൂട്ടത്തോടെ പറന്നുവന്ന് ആ വെള്ളം കുടിക്കുന്നത് കാണാൻ അവർ മരത്തണലുകളിൽ ഒളിഞ്ഞ് ഇരിക്കും. ജാഗ്രതയിലാണെങ്കിലും ഇത്തവണയും കുട്ടിക്കൂട്ടം പതിവ് തെറ്റിച്ചില്ല. എല്ലാ കാലവും ചെയ്യാറുള്ളത് പോലെ ഇത്തവണയും അവർ കുറ്റിക്കാടുകളിൽ പറവകൾക്കായി ദാഹജലമൊരുക്കി. അഭിനവ്, ദേവനന്ദ, ദേവാനന്ദ്, ഫിദൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ സമീപ പ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ ജലപാത്രം ഒരുക്കിയത്. പറവകൾ കൂട്ടത്തോടെ ഇവിടെയെത്തി ദാഹമകറ്റുന്നത് കണ്ടതിന് ശേഷം ഇവർ വീടുകളിലേക്ക് മടങ്ങി. എല്ലാ ദിവസവുമെത്തി ഓരോരുത്തർ വെള്ളം നിറച്ച് വെക്കുമെന്ന തീരുമാനമെടുത്താണ് ഇവർ മടങ്ങിയത്.