കണ്ണൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കാൾ സെന്ററിൽ ജില്ലാ ജഡ്‌ജ് ടി ഇന്ദിരയും വോളണ്ടിയറായെത്തി.പബ്ലിക് പ്രോസിക്യൂട്ടർ വി. പി. ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. രാവിലെ കാൾ സെന്ററിലെത്തിയ ജില്ലാ ജഡ്‌ജ് വൈകാതെ ഫോണുകൾ അറ്റൻഡ് ചെയ്തു തുടങ്ങി. പുതിയതെരു സ്വദേശി സുനിതയുടേതായിരുന്നു ആദ്യകാൾ. അവർക്കു വേണ്ട മട്ടയരി, ആട്ട, വെല്ലം, പഞ്ചസാര, കടുക് എന്നീ സാധനങ്ങൾ ജഡ്‌ജ് കടലാസിൽ കുറിച്ചെടുത്തു. സാധനങ്ങൾ 24 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിക്കും എന്ന ഉറപ്പോടെ ജഡ്‌ജ് ഫോൺ വെച്ചു.
അൽപസമയത്തിന് ശേഷം രണ്ടാമത്തെ കാളും എത്തി. ജില്ലയിലെ ആദ്യ കോവിഡ് ബാധിതനായിരുന്ന ദുബായിൽ നിന്നെത്തിയ ആളുടേതായിരുന്നു കാൾ. അസുഖം മാറി ആശുപത്രി വിട്ട് വീട്ടിൽ കഴിയുകയായിരുന്ന അദ്ദേഹം ബാക്ക് പെയിൻ അനുഭവപ്പെട്ടതിനെ തുടർന്ന് മരുന്നിനായാണ് കാൾ സെന്ററുമായി ബന്ധപ്പെട്ടത്. മരുന്ന് കഴിക്കുന്നതിനോടൊപ്പം ഡോക്ടറുടെ സഹായം തേടാനും ജഡ്‌ജ് നിർദ്ദേശിച്ചു. നേരിട്ട് ആശുപത്രിയിൽ പോകാൻ കഴിയാത്തതിനാൽ അവരുടെ നമ്പർ ഡി.എം.ഒയ്‌ക്ക് കൈമാറിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.ഒന്നര മണിക്കൂറിലേറെയാണ് ജില്ലാ ജഡ്‌ജ് കാൾ സെന്ററിൽ തങ്ങിയത്. മടങ്ങുന്നതിന് മുൻപ് ജില്ലാ പഞ്ചായത്തിന്റെ അവസരോചിതമായ ഈ പ്രവർത്തനത്തെ പ്രശംസിക്കാനും ജഡ്‌ജ് ടി. ഇന്ദിര മറന്നില്ല.