yediyoorappa-
yediyoorappa

കാസർകോട്: തലപ്പാടി അതിർത്തിയിൽ കർണാടക ദേശീയപാത അടച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ രണ്ടു ജീവനുകൾ കൂടി പൊലിഞ്ഞു. അതേസമയം,സുപ്രീം കോടതിയും കേരള ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടും അതിർത്തി തുറക്കാനാവില്ലെന്ന നിലപാട് കർണാടക മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ ഇന്നലെയും ആവർത്തിച്ചു.

മംഗളുരു ആശുപത്രിയിൽ എത്തിക്കാനാകാതെ ഹൊസങ്കടി അംഗടിപദവിലെ ബി. ജെ പി പ്രവർത്തകൻ രുദ്രപ്പ (52), മഞ്ചേശ്വരം തുമ്മിനാട്ടെ യൂസഫ് (57) എന്നിവരാണ് ഇന്നലെ മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തിന് മംഗളുരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളാണ് രുദ്രപ്പ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മംഗളുരു ആശുപത്രിയിലേക്ക് കൊണ്ടുപോകവേ തലപ്പാടി അതിർത്തിയിൽ കർണാടക പൊലീസ് തടയുകയായിരുന്നു. തിരികെയെത്തി ഉപ്പള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉച്ചയോടെ മംഗളുരു ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ യൂസഫിനെ കയറ്റിയ ആംബുലൻസും തലപ്പാടി അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു. അല്പസമയത്തിനുശേഷം അദ്ദേഹം മരിച്ചു. ഇതോടെ കർണാടക വഴി തടഞ്ഞത് കാരണം മരിച്ചവരുടെ എണ്ണം ഒമ്പതായി.

ഇതുവരെ മരിച്ചവർ

1. മഞ്ചേശ്വരം തുമിനാട് സ്വദേശിനി ബേബി (56) 2.മഞ്ചേശ്വരത്തെ ശേഖർ (49),3.കുഞ്ചത്തൂരിലെ മാധവ (49) ,4.കുഞ്ചത്തൂരിലെ ആയിഷ (58), 5.മംഗളൂരു ബി.സി. റോഡിലെ ഫാത്തിമ (93,പാത്തുഞ്ഞി),6.മഞ്ചേശ്വരത്തെ അബ്ദുൽ ഹമീദ് (56), 7.ഉപ്പള ഗേറ്റിലെ അബ്ദുൽ സലാം (65), 8.ഹൊസങ്കടി അംഗടിപദവിലെ രുദ്രപ്പ (52), 9.മഞ്ചേശ്വരം തുമ്മിനാട്ടെ യൂസഫ് (57)

#തൊടുന്യായങ്ങൾ നിരത്തി യെദിയൂരപ്പ

തലപ്പാടി ദേശീയപാതയിലെ അതിർത്തി തുറക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പറഞ്ഞു. ജെ. ഡി. എസ് നേതാവ് എച്ച്. ഡി. ദേവഗൗഡ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി തുറന്നാൽ കൊവിഡ് രോഗം വ്യാപിക്കുന്നത് തടയാൻ കർണാടക സ്വീകരിക്കുന്ന നടപടികൾക്ക് ഫലമില്ലാതാകും. കേരളത്തിൽ നിന്നു വരുന്നവരിൽ രോഗബാധയുണ്ടോ എന്ന് തിരിച്ചറിയാനുള്ള സംവിധാനം ഇല്ല. കർണാടകയിലെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് വിലക്ക്.

അതിർത്തിയിലെ യാത്രാ നിബന്ധനകൾ നിശ്ചയിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായും കേരളത്തിലെയും കർണാടകയിലെയും ചീഫ് സെക്രട്ടറിമാർ അംഗങ്ങളായും സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. നാളെ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.