കാസർകോട്: അതിനൂതന കൊവിഡ് ആശുപത്രിയാക്കി മാറ്റിയ കാസർകോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം കൊവിഡ്19 സ്ഥിരീകരിച്ച ഒമ്പതു പേരിൽ നിന്നും ആറുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബാക്കിയുള്ള മൂന്നു പേരെ അവരുടെ ആവശ്യപ്രകാരം ബന്ധുക്കൾ ചികിത്സയിൽ കഴിയുന്ന ജില്ലാജനറൽ ആശുപത്രികളിലേക്ക് മാറ്റിയതായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. രാമൻ സ്വാതി വാമൻ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കിയ ആശുപത്രിയിൽ നിലവിൽ ഇരുനൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്താകെ നിലവിൽ വന്ന ലോക്ഡൗൺ കാരണം വിവിധയിടങ്ങളിലായി തടസപ്പെട്ട് കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

അടിയന്തിര സാഹര്യങ്ങളിൽ ആവശ്യമായ പോർട്ടബ്ൾ എക്സ് റേ യൂണിറ്റ് ഇന്ന് രാത്രിയോടെ എത്തും. പതിനേഴോളം വരുന്ന ജീവനക്കാർക്ക് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോ.എസ് .എസ് .സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 27 പേരടങ്ങുന്ന വിദഗ്ധ സംഘം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിൽ സേവനമനുഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് കൊവിഡ് സ്ഥിരീകരിച്ചവരെയാണ് ഇവിടെ ചികിത്സിക്കുന്നത്‌