ഇരിട്ടി : എടപ്പുഴ വനത്തോട് ചേർന്ന സ്ഥലത്ത് നായാട്ടു സംഘത്തിൽ ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ . വാളത്തോട്ടിലെ തടിക്കൽ ഷിജു ജോസഫ് (50 ), എടൂരിലെ വട്ടമറ്റത്തിൽ റോയി (42 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉപയോഗിച്ച നാടൻ തോക്കും ,സഞ്ചരിച്ച കാറും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. .
എടൂർ കമ്പനി നിരത്ത് സ്വദേശി പുലുക്കി പി.ആർ. മോഹനൻ (52 )ആണ് തിങ്കളാഴ്ച വെടിയേറ്റ് മരിച്ചത് .
ഇവർ സ്ഥിരമായി ഇവിടെ എത്തി താത്ക്കാലിക ഷെഡിൽ വച്ച് വന്യമൃഗ വേട്ട നടത്തി വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ലൈസൻസില്ലാത്ത നാടൻ തോക്കുമായി വന്യജീവി വേട്ടക്ക് പോയതിനാണ് ഇവർക്കെതിരെ ഇപ്പോൾ കേസ്സെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്
മരിച്ച മോഹനൻ അടക്കം ഇവർ മൂന്നുപേരാണ് നായാട്ടിനായി പോയത് . മോഹനന്റെ കയ്യിൽ നിന്നും സ്വമേധയാ വെടിപൊട്ടിയാണ് ഇയാൾ മരിച്ചതെന്നാണ് അറസ്റ്റിലായവർ പറയുന്നത്. മോഹനന്റെ കാൽ മുട്ട് വെടിയേറ്റ് തകർന്ന നിലയിലായിരുന്നു.
ജനവാസ മില്ലാത്ത സ്ഥലത്തു വെച്ചായിരുന്നു സംഭവം . സംഭവശേഷം നാട്ടുകാരെ കൂടെഉണ്ടായിരുന്ന ആൾ വിവരമറിയിക്കുകയായിരുന്നു. ഉൾവനത്തിൽ നിന്നും മോഹനനെ പുറത്തു എത്തിക്കുന്നതിന് മണിക്കൂറുകളോളമാണ് എടുത്തത്. ഇതിനിടെ ചോരവാർന്നാണ് ഇയാൾ മരിച്ചത് . ഇരിട്ടി ഡിവൈ .എസ് പി സജേഷ് വാഴവളപ്പിലിന്റെ മേൽ നോട്ടത്തിൽ കരിക്കോട്ടക്കരി എസ് .ഐ മുഹമ്മദ് നജ്മിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.