മടിക്കൈ: കൊവിഡ് 19 മഹാമാരിയോട് പെരുതുന്ന കേരളത്തിന് രാജസ്ഥാനിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൈത്താങ്ങ്. ബങ്കളം കൂട്ടപ്പുനയിൽ താമസമാക്കിയ രാജസ്ഥാൻ വീരൻപുര സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി വിനോദ് ജംഗിതാണ് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അന്നം കൊടുക്കുന്ന നാടിന് കൈതാങ്ങായത്. വിനോദ് ജംഗിത്, കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിതിനൊപ്പം നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തി ഇൻസ്പെക്ടർ എം.എ മാത്യൂവിനാണ് തുക കൈമാറിയത്. അഭയവും മൂന്ന് നേരം വയറ് നിറച്ച് അന്നവും തന്ന നാട്, മഹാമാരിയോട് പൊരുതുമ്പോൾ സഹായിക്കേണ്ടത് തന്റെ കടമയാണ് എന്നാണ് വിനോദിന്റെ അഭിപ്രായം.
30 കാരനായ വിനോദ് ജംഗിത് 18 വയസുള്ളപ്പോഴാണ് കേരളത്തിലേക്ക് ജോലി തേടി വണ്ടികയറിയത്. കേരളത്തിന്റെ പലഭാഗത്തായി ജോലി ചെയ്ത യുവാവ് മലയാളികളുടെ സ്‌നേഹവും പിടിച്ചുപറ്റി. നിലവിൽ മാർബിൾ-ഗ്രാനൈറ്റ് കോൺട്രാക്ടർ ആയ വിനോദിന് കീഴിൽ സ്വന്തം നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. ഭാര്യ ജ്യോതിക്കും മകൾ കനകിനുമൊപ്പമാണ് കുട്ടപ്പുന്നയിൽ താമസിക്കുന്നത്. മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നാണ് വിനോദിന് കൂടെയുള്ള തൊഴിലാളികളോടും അഭ്യർത്ഥിക്കാനുള്ളത്.