കണ്ണൂർ: മുലകുടിക്കുന്ന കുഞ്ഞിനെ ഭർത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂർ സ്വദേശിയായ നഴ്‌സ് ജീൻ മേരി അഞ്ചരക്കണ്ടി കൊവിഡ് 19 ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് കൊറോണ സംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവർ ആശുപത്രിയിൽ നിന്നിറങ്ങിയെങ്കിലും ഇനിയും രണ്ടാഴ്ച മകനെ പിരിഞ്ഞിരിക്കണമല്ലോ എന്ന സങ്കടത്തിലാണ് അവർ.
എന്നും വിളിക്കുമ്പോൾ അവൻ ചോദിക്കും, അമ്മച്ചിയെന്താ എന്നോടൊപ്പം കിടക്കാൻ വരാത്തതെന്ന്. അത് കേൾക്കുമ്പോൾ സങ്കടം വരും. കണ്ണു നിറയും. ഞാനിവിടെ വന്നതിനു ശേഷം രാത്രി അവൻ ഉറങ്ങിയിട്ടില്ലെന്ന് സങ്കടമൊളിപ്പിച്ച കണ്ണുകളോടെ ജീൻ മേരി പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും അവർ മറച്ചുവെക്കുന്നില്ല.
രണ്ടും മൂന്നും വയസുള്ള മക്കളും പ്രായമായ മാതാപിതാക്കളും വീടുകളിൽ കാത്തിരിക്കുന്നവർ ഒട്ടേറെ പേർ വേറെയുമുണ്ട് മെഡിക്കൽ സംഘത്തിൽ. എന്നാൽ ആ പ്രയാസങ്ങളൊക്കെ അതിജീവിക്കാൻ ഈ കൊറോണ കാലം തങ്ങളെ പ്രാപ്തരാക്കിയതായും അവർ പറഞ്ഞു.