കണ്ണൂർ: ജില്ലയിൽ നാലു പേർക്കു കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. മൂന്നു പേർ ദുബായിൽ നിന്നെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
മാർച്ച് 19ന് കരിപ്പൂർ വഴിയെത്തിയ പാട്യം മുതിയങ്ങ സ്വദേശി 48കാരനും മാർച്ച് 20ന് നെടുമ്പാശ്ശേരി വഴിയെത്തിയ പെരളശ്ശേരി സ്വദേശി 41കാരനും കരിപ്പൂർ വഴിയെത്തിയ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി 24കാരനുമാണ് വൈറസ് ബാധയുണ്ടായ മൂന്നു പേർ. സമ്പർക്കം വഴി രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയായ 27കാരി, ഏപ്രിൽ എട്ടിന് രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയുടെ ഭാര്യയാണ്. ഏപ്രിൽ 13ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് ഇവർ നാലു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി. ഇതിൽ 39 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 7013 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 59 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 18 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 9 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 36 പേർ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 6584 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെയായി 1625 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 1366 എണ്ണത്തിന്റെ ഫലം വന്നു. 259 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.