covid-19

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ ആരോഗ്യ പ്രവർത്തകരോടൊപ്പം കൈകോർത്ത് അദ്ധ്വാനിക്കുന്ന കേരള പൊലീസിന് നാണക്കേടായി മാവൂർ പൊലീസ്. കൊവിഡ്‌ രോഗികളെ പരിചരിക്കുന്ന നഴ്സിനെ ജോലിസ്ഥലത്ത് എത്തിച്ച് മടങ്ങിവരികയായിരുന്ന ഭർത്താവിനെതിരെ കേസെടുത്താണ് മാവൂർ പൊലീസ് സേനക്ക് പുഴുക്കുത്തായി മാറിയത്.

കൊവിഡ്‌ രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടിൽ ക്വറിന്റീനിൽ കഴിഞ്ഞശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഭാര്യയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്‌ പോയി തിരിച്ച് വരുമ്പോഴാണ് ഭർത്താവ് ബിബേഷിനെ തടഞ്ഞ് നിർത്തി മാവൂർ എസ്.ഐ ശ്യാകുമാർ കേസെടുത്തത്. രോഗം പരത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ്‌ കേസ്.

മലപ്പുറം മുതുവല്ലൂർ സ്വദേശിയായ ബിബേഷ് കുന്നത്തിനെതിരേയാണ്‌ കോഴിക്കോട് മാവൂർ പൊലീസ്‌ കേസെടുത്തത്. യാത്ര പോയതിന്റെ കാരണം പറഞ്ഞപ്പോൾ തെളിവ്‌ വേണമന്നായി പൊലീസ്. ബിബേഷ് ആവശ്യപ്പെട്ടതു പ്രകാരം നഴ്സിംഗ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുളള കത്ത് വാട്സാപ്പിലൂടെ കൈമാറി. എന്നാൽ ഫോണിൽ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പൊലീസ് ബൈക്ക് സഹിതം സ്റ്റേഷനിലെത്തിച്ച് കേസെടുക്കുകയായിരുന്നു.

പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ കേസ്. കോവിഡ്‌ രോഗികളെ പരിചരിക്കുന്ന ബിബേഷിന്റെ ഭാര്യ അടക്കമുള്ള നഴ്സുമാർ മെഡിക്കൽ കോളജിൽ ദിവസങ്ങളോളം താമസിച്ചാണ്‌ സേവനം ചെയ്യുന്നത്. ദിവസങ്ങൾക്കുശേഷം വീട്ടിൽ മടങ്ങി എത്തിയശേഷവും ക്വാറന്റീനിൽ കഴിയുന്ന നഴ്സിനും ഭർത്താവിനുമെതിരെയാണ് മാവൂർ പൊലീസ് കള്ളക്കേസ് ചുമത്തിയത്. മാവൂർ സംഭവം ആരോഗ്യ പ്രവർത്തകരിലും നാട്ടുകാരിലും കടുത്ത പ്രതിഷേധമാണ് ഉളവാക്കിയത്.

പരിശോധിച്ച് ഉചിതമായ നടപടി എടുക്കും:ജില്ലാ പൊലീസ് ചീഫ്

കോഴിക്കോട്: വിവാദമായ മാവൂർ പൊലീസിന്റെ നടപടി പരിശോധിച്ച് വരികയാണെന്നും, വിഷയത്തിൽ കഴമ്പില്ലെങ്കിൽ നഴ്സിന്റെ ഭർത്താവ് ബിബേഷിനെതിരെയുള്ള കേസ് ഒഴിവാക്കുമെന്നും ജില്ലാ പൊലീസ് ചീഫ് ജോർജ് കേരളകൗമുദിയോട് പറഞ്ഞു.