കാസർകോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകൾ പ്രതിരോധ പ്രവർത്തനങ്ങൾ തീവ്രമാക്കി. ചെമ്മനാട്, ചെങ്കള, ഉദുമ, മൊഗ്രാൽപുത്തൂർ, മധുർ, പള്ളിക്കര, കുമ്പള, ബദിയടുക്ക, അജാനൂർ, പൈവളികെ, മീഞ്ച, മംഗൽപാടി, പുല്ലൂർ പെരിയ, പടന്ന, മുളിയാർ എന്നിവയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തവ. കൂടുതൽ രോഗികളുള്ള ആദ്യ ആറു പഞ്ചായത്തുകളും മൂന്ന് താഴുകളിട്ടു അതീവ ജാഗ്രതയിലുമാണ്.
ജില്ലയിൽ ലോക്ക് ഡൗൺ ആരംഭിച്ച നാൾ മുതൽ വാർ റൂം ഒരുക്കി സജ്ജമായിരിക്കുകയാണ് ഗ്രാമ പഞ്ചായത്തുകൾ. വിശ്രമമില്ലാതെ ജോലിയിലാണ് 400 ലധികം ജീവനക്കാരും ഭരണ സമിതിയും. ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ റെജികുമാർ, എ.ഡി.പി ധനീഷ് എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഓരോ ദിവസവും അഞ്ചു പേർ വീതമടങ്ങിയ കൺട്രോൾ റൂമും സജീവമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഓരോ പഞ്ചായത്തിലും ജീവനക്കാരുടെ നേതൃത്വത്തിൽ വാർ റൂമും ഹെൽപ് ഡെസ്കും പ്രവർത്തിച്ചു വരുന്നു. പഴുതില്ലാതെ ഈ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടെയാണ് നടന്നുവരുന്നത്.
പഞ്ചായത്ത്, വാർഡ് തലത്തിൽ 664 ജാഗ്രതാ സമിതികളുടെ മേൽനോട്ടമുണ്ട്. ദൈനംദിന മോണിട്ടറിംഗും നടക്കുന്നു. ജില്ലയിലെ പഞ്ചായത്തുകളിൽ 64 കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. 38 ഗ്രാമ പഞ്ചായത്തുകളിലെ 53 സാമൂഹ്യ അടുക്കളകൾ വഴി 10900 പേർക്ക് ദിവസേന ഭക്ഷണം നൽകുന്നു. ഇതിൽ 4479 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്. വിവിധ പഞ്ചായത്തുകളിലായി 2616 വളണ്ടിയർമാരാണ് സന്നദ്ധം വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്തത്. ഇതിനകം വീടുകളിൽ ഐസൊലേഷനിലുള്ള 8947 പേർക്ക് കൗൺസിലിംഗ് പൂർത്തിയാക്കി. അതിതീവ്ര മേഖലയിൽ പ്രത്യേക സോണുകളിലെ ഓരോ വീട്ടിലെയും സ്ഥിതി വിവരങ്ങൾ അന്തിമമാക്കുന്ന തിരക്കിലാണ് അത്തരം പഞ്ചായത്തുകളിപ്പോൾ. കൂടാതെ ദുരിത മേഖലയിൽ മറ്റു രോഗങ്ങളുള്ളവരുടെ സ്ഥിതിവിവരക്കണക്കുകളും കൂടി തയ്യാറാക്കുകയാണ് പഞ്ചായത്തുകൾ.
ലോക്ക് ഡൗൺ മുതൽ സർക്കാർ നിർദേശ പ്രകാരമുള്ള ബോധവൽക്കരണം,ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ, ജാഗ്രതാ സമിതി, കെയർ സെന്റർ, വളണ്ടിയർ, കമ്മ്യൂണിറ്റികിച്ചൻ, ഭക്ഷണം നൽകൽ, അഗതി പുനരധിവാസം, പ്രത്യേക പരിഗണന വേണ്ടുന്നവർ എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവ്വഹിച്ചു വരുന്നത്. അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്താണ് പഞ്ചായത്തു ജീവനക്കാർ കൊവിഡിനെ ചെറുക്കുന്നത്. അവധി ദിനത്തിലും സജീവമായി കാസർകോട് പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടർ ഓഫീസ്