കാസർകോട്: കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള റാപിഡ് ടെസ്റ്റ് മലബാറിലെ നാല് ജില്ലകളിൽ അടുത്ത ആഴ്ച തുടങ്ങും. 12,400 റാപിഡ് ടെസ്റ്റ് കിറ്റുകൾ ഐ.സി.എം.ആർ കേരളത്തിന് കൈമാറിയതോടെ ആണ് റാപിഡ് ടെസ്റ്റ് എളുപ്പത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇപ്പോൾ നടന്നുവരികയാണ്.
പരിശോധന പൂർത്തിയായ ഉടൻ ആരോഗ്യവകപ്പ് റാപിഡ് ടെസ്റ്റ് കിറ്റുകൾ ഓരോ ജില്ലകൾക്കും കൈമാറും. റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ള മലബാറിലെ നാല് ജില്ലകളിൽ ആദ്യം പരിശോധന തുടങ്ങാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റാപിഡ് ടെസ്റ്റ് ആരംഭിക്കുക. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ഹോട്ട്സ്പോട്ട് ഏരിയകൾ കൂടുതലുള്ള ജില്ലകൾ ആണിത്.
തുടക്കത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതർ ഉണ്ടായ ജില്ലയായിരുന്നു കാസർകോട്. ഇപ്പോൾ കൂടുതൽ രോഗികളുള്ളത് കണ്ണൂരിലാണ്. കിറ്റുകൾ കിട്ടുന്ന മുറക്ക് റാപിഡ് ടെസ്റ്റ് നടത്തുന്നതിന് ആവശ്യമായ പ്രോട്ടോകോൾ ആരോഗ്യവകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. കിറ്റുകൾ വരാൻ വൈകിയതിനാൽ ഇത് തുടങ്ങാൻ കഴിഞ്ഞില്ല. പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി വികസിപ്പിച്ചിരുന്ന റാപിഡ് ടെസ്റ്റ് കിറ്റുകൾ ക്ക് ഐ.സി.എം.ആർ അനുമതി നൽകിയിരുന്നില്ല.
ചൈനയിൽനിന്ന് കൊണ്ടുവന്ന മൂന്നു ലക്ഷം കിറ്റുകളിൽ നിന്നാണ് 12,400 എണ്ണം ഇപ്പോൾ കേരളത്തിനു ലഭിച്ചത്. പ്രായമായവരിലും പ്രകടമായ രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും ആദ്യം റാപിഡ് ടെസ്റ്റ് നടത്തും. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ശരീരത്തിനകത്ത് പോസിറ്റീവ് വൈറസുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രോട്ടോക്കോളുകൾ 1) രോഗബാധിതരെ കണ്ടെത്താനുള്ള പരിശോധനയെക്കാളുപരി ഏതെങ്കിലും മേഖലയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്താൻ മുൻഗണന നൽകും. 2) രക്തസാമ്പിൾ ശേഖരണവും നശീകരണവും വൈറസ് പകരാൻ കാരണം ആകില്ലെന്ന് ഉറപ്പുവരുത്തും. 3) അതീവ സുരക്ഷയോടെ മാത്രമേ ടെസ്റ്റ് നടത്താവൂ.
സമൂഹ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. 4) പ്രതിരോധ ചികിത്സ രംഗങ്ങളിലുള്ള ആരോഗ്യ പ്രവർത്തകരെ സാമ്പിൾ പരിശോധനയ്ക്ക് ഉപയോഗിക്കാം. 5) കിറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് പരിശോധന നടത്തുന്നതിന് സ്വകാര്യ ലാബുകളെ ഉപയോഗിക്കാം. 6) പരിശീലനം ലഭിച്ചവർക്ക് മാത്രം കിറ്റ് ഉപയോഗിക്കാൻ അനുമതി നൽകും. എന്നാൽ സ്വയം ടെസ്റ്റ് നടത്താൻ അനുമതി നൽകില്ല.