കണ്ണൂർ: പ്രവാസികളെയടക്കം വലയിലാക്കാൻ ലക്ഷ്യമിട്ട് മണിചെയിൻ മാഫിയ വീണ്ടും സംസ്ഥാനത്ത് പൂർവാധികം ശക്തിയോടെ തിരിച്ച് വരുന്നു. ഇ കൊമേഴ്സ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുതിയ പകൽകൊള്ള. നേരത്തെ സമാനമായ തട്ടിപ്പ് നടത്തി ജയിലിൽ കഴിഞ്ഞ പ്രതിയുടെ കമ്പനിയടക്കം നിരവധി എണ്ണമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി മാത്രം പതിനായിരത്തോളം പ്രവാസി മലയാളികളിൽ നിന്നായി പത്ത് ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നാണ് സൂചന. നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ ഏജന്റുമാരെ വൻതുക കമ്മിഷൻ നൽകി ഇവർ ആകർഷിക്കുന്നുണ്ട്.
അതിവേഗത്തിൽ വളരുന്ന കമ്പനിയാണ് തങ്ങളുടെതെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപസമാഹരണം. കമ്പനിയുടെ പങ്കാളിയാക്കാമെന്ന വാഗ്ദാനത്തിൽ ഇരുപത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പത്ത് ശതമാനം പണം ഉടനെ തിരിച്ച് നൽകുന്നതാണ് രീതി. ആദ്യ മൂന്ന് മാസം ഇത് നൽകും. രണ്ട് പേരെ ഇതുപോലെ നിക്ഷേപകരായി എത്തിച്ചാൽ രണ്ടര ലക്ഷം രൂപ വീതം നൽകും. തുടർന്ന് ഒരു വർഷം കഴിയുമ്പോൾ കമ്പനിയുടെ രജിസ്‌ട്രേഷൻ മാറ്റും. ലാഭ വിഹിതം മുടങ്ങുമ്പോൾ ലണ്ടനിലെ സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ ഇടിവ് മൂലം കമ്പനി നഷ്ടത്തിലായെന്നാകും ന്യായീകരണം. പുരയിടവും ആഭരണങ്ങളും പണയം വച്ച് പോലും ഇവർക്ക് നിക്ഷേപം നൽകിയവരുണ്ട്.
ചില കമ്പനികൾ അഞ്ച് വർഷത്തോളമായി യാതൊരു നിയന്ത്രണങ്ങളെയും കൂസാതെയാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എന്നാൽ ട്രേഡ് ലൈസൻസ് ഓരോ വർഷവും പുതിയതായി കാണും. കേരളത്തിൽ ഡയറക്ട് സെല്ലിംഗിന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് അനുമതി നൽകേണ്ടത്. തൃശൂരിൽ 2010ൽ പിടിക്കപ്പെട്ടയാളുടെ ഇപ്പോഴത്തെ കമ്പനി മൾട്ടി ലെവൽ മാർക്കറ്റിംഗ് അനുമതി പോലുമില്ലാതെ രണ്ടര വർഷമായി പ്രവർത്തിക്കുന്നുണ്ട്്. ഇവരുടെ വെബ്‌സൈറ്റിൽ പോലും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരമില്ല. ജി.എസ്.ടി നമ്പർ പോലും ഈ വർഷമാണ് ലഭിച്ചത്. മാർച്ച് 31 വരെയാണ് വൻതുക നിക്ഷേപമായി ഇവർ സ്വീകരിച്ചിരുന്നു. ഇപ്പോൾ ഡിജിറ്റൽ അച്ചീവർ എന്ന പേരിൽ 15000 രൂപ വീതമാണ് പണം പിരിക്കുന്നത്. തായ്ലന്റ് ആസ്ഥാനമായ മറ്റൊരു കമ്പനിയും വൻ തോതിൽ ഇടപാട് നടത്തുന്നുണ്ട്.

800ൽ തുടക്കം
തൃശൂരിലെ കമ്പനിയുടെ ക്യാമ്പിൽ പങ്കെടുക്കാൻ ആദ്യം എണ്ണൂറു രൂപ അടക്കണം . തുടർന്നുള്ള സ്ലാബിലേക്ക് മാറാൻ പതിനായിരം രൂപ അടക്കാം. ഇതിലെ 12000 രൂപ വിഭജിച്ച് എല്ലാവർക്കുമായി കമ്പനി നൽകും. അടുത്ത ഘട്ടത്തിൽ ലക്ഷങ്ങളുടെ ഇടപാടാണ്. ഇതിൽ തലപ്പത്തുള്ള നാൽപതോളം പേരിലേക്കാണ് പണം എത്തുക. ഇതിൽ പരാതി ഉണ്ടായാൽ നിയമ നടപടി ഒരാളിൽ മാത്രം കേന്ദ്രീകരിക്കും. പണം ബിനാമി പേരുകളിൽ നിക്ഷേപിച്ച് പതിയെ തലയൂരുകയും ചെയ്യും.