ventilator

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ രണ്ട് ലക്ഷത്തോട് അടുക്കുമ്പോഴും മരണാസന്നരായ രോഗികളുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ വെന്റിലേറ്ററുകൾക്ക് കടുത്ത ക്ഷാമം. അമേരിക്കയും യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളും ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഉപകരണങ്ങൾ വാങ്ങിക്കൂട്ടാൻ സമ്പന്ന രാജ്യങ്ങൾ ശ്രമിക്കുമ്പോൾ ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ അതി ദയനീയമായി തുടരുകയാണ്.


കൊവിഡ് 19 ലൂടെ ശ്വാസകോശത്തിനാണ് തകരാർ സംഭവിക്കുന്നത്. അതിനാൽ ശ്വസിക്കാൻ വെൻറിലേറ്ററിൻറെ സഹായം വേണ്ടിവരും. അമേരിക്കയിൽ ഏഴ് ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 42000-ലേറെ പേർ മരിക്കുകയും ചെയ്തു. യൂറോപ്പിലാണെങ്കിൽ പത്തിലേറെ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ഇവരെല്ലാം പരമാവധി വെൻറിലേറ്ററുകളും ഐ.സി.യുകളും ആശുപത്രികളിലെത്തിക്കാൻ മത്സരിക്കുകയാണ്.

അമേരിക്കയിലെ ആശുപത്രികൾക്ക് അഞ്ച് ലക്ഷം വെൻറിലേറ്ററുകൾ കൂടി വേണമെന്നാണ് കണക്ക്. ഒന്നേകാൽ ലക്ഷത്തോളം രോഗികളുള്ള യുകെയിൽ 20000-ലേറെ വെൻറിലേറ്ററുകളുടെ കുറവുണ്ട്. ഫ്രാൻസ് 10000 ശ്വസനസഹായികളും ഐ.സി.യു കിടക്കകളും അധികമായി നിർമിക്കുകയാണ്.

അതേസമയം ആഫ്രിക്കയിലെ രാജ്യങ്ങളെല്ലാം നിസഹായാവസ്ഥയിലാണ്. ദാരിദ്ര്യവും ഒപ്പം ഭീകരാക്രമണങ്ങളും തകർത്ത ആശുപത്രികളാണേറെയും. സുഡാനിൽ 1.2 കോടി ജനങ്ങളാണുള്ളത്. എന്നാൽ രാജ്യത്ത് ആകെയുള്ളത് നാല് വെൻറിലേറ്ററുകൾ മാത്രമാണ്. 24 തീവ്രപരിചരണ യൂണിറ്റുകളും. ബുർകിന ഫസോയിൽ 11 വെൻറിലേറ്ററുകളാണുള്ളത്. സിയറ ലിയോണിൽ 13, സെൻട്രൽ ആഫ്രിക്കയിൽ മൂന്ന് എന്നിങ്ങനെയാണ് മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥിതി.

ഇന്ത്യയിലും പരിമിതികളുണ്ട്. രോഗ വ്യാപനം നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. ഇവിടെ വിവിധ ആശുപത്രികളിലായി 48,000 വെന്റിലേറ്ററുകളാണ് ഉള്ളതെന്നാണ് കണക്ക്. കൊവിഡ് വൈറസ് ബാധിക്കുന്നവരിൽ ആറിൽ ഒരാൾക്ക് വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവരുന്ന സാഹചര്യത്തിൽ രോഗം വ്യാപിച്ചാൽ പ്രതിസന്ധിയാകും. ഇതിനിടെ 10,000 വെന്റിലേറ്ററുകൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്തിട്ടുണ്ട്. അതേസമയം വിലയാണ് വെല്ലുവിളിയാകുന്നത്. ഇവയുടെ വില ഏകദേശം 150,000 രൂപയാണ്.

പ്രതിസന്ധി മുന്നിൽ കണ്ട് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വെന്റിലേറ്റർ വികസിപ്പിക്കാനുള്ള നടപടികൾക്ക് വാഹന നിർമ്മാതാവായ മഹീന്ദ്രയടക്കം മുന്നോട്ട് വന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ശ്വസന സഹായി 7,500 രൂപയ്ക്ക് ലഭ്യമാക്കാനാകും. ഇത്തരത്തിൽ അതിജീവിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.