കണ്ണൂർ: മരുന്നുകൾ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും ഉൾപ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇത് ക്രമീകരിക്കും.
കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപ്പറേഷൻ സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യ സാധനങ്ങൾ എത്തിക്കും.
ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കാമെന്ന് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാർഡിലും ഒരു കട മാത്രമേ തുറന്നുപ്രവർത്തിക്കാൻ പാടുള്ളു. ഹോം ഡെലിവറിക്ക് സർവീസ് ചാർജ് ഈടാക്കാൻ പാടില്ല.
ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം ഇ.പി മേഴ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.