കാസർകോട്: കൊവിഡ് 19 രോഗവ്യാപനത്തിന്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസർകോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി തുടരുമെന്ന് ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബു. കൊവിഡ് കോർ കമ്മിറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം. ഹോട്ട് സ്‌പോട്ടായ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണം ശക്തമായി തുടരും. സി.ആർ.പി.സി 144 പ്രകാരം മാർച്ച് 22 മുതൽ ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധാജ്ഞ കർശനമായി തുടരും. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല.
കാസർകോട്,കാഞ്ഞങ്ങാട് നഗരസഭകളിലും ,ചെമ്മനാട്, മുളിയാർ, ചെങ്കള, മൊഗ്രാൽപ്പൂത്തൂര്‍, ഉദുമ, മധൂർ എന്നീ പഞ്ചായത്തുകളും ആണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിൽ ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കുന്നതല്ല. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പഞ്ചായത്തുകളിൽ കൃഷി, നിർമാണ പ്രവൃത്തികൾ, ശുചീകരണം തുടങ്ങിയവ സംസ്ഥാന സർക്കാറിന്റെ കർശനമായ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിക്കും. കാലവർഷത്തിന് മുമ്പ് പൂർത്തീകരിക്കേണ്ട വിവിധ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. ജലസേചന പദ്ധതികൾ, കുടിവെള്ളപദ്ധതികൾ, കെട്ടിടനിർമാണം, പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കാർഷിക പ്രവൃത്തികൾ പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.